ക്രിക്കറ്റിലെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ദ ടൈം) എന്ന വിശേഷണം അര്‍ഹിക്കുന്ന താരം മഹേന്ദ്രസിങ് ധോണിയെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് സീരീസിനിടെ നടന്ന അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 'ഗോട്ട്' എന്ന് കേള്‍ക്കുമ്പോള്‍ എം എസ് ധോണിയെ ഓര്‍മ്മ വരുന്നുവെന്നാണ് അവതാരക ഷെഫാലി ബഗ്ഗയുമായുള്ള സംഭാഷണത്തിനിടെ റെയ്ന പറഞ്ഞത്.
സംഭാഷണത്തിനിടെ അവതാരക പറയുന്ന ഓരോ വിശേഷണത്തിനും അനുയോജ്യരായ ക്രിക്കറ്റ് താരങ്ങളുടെ പേര് പറയുക എന്ന ടാസ്കിലാണ് താരം ധോണിയെ ഗോട്ട് എന്ന് പറഞ്ഞത്. വിരാട് കോലിയെ കിങ് എന്നും റണ്‍ മെഷീന്‍ എന്നും വിശേഷിപ്പിച്ച താരം ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായി പേരെടുത്ത് പറഞ്ഞത് ജസ്പ്രിത് ബുംറയെയാണ്. വേഗത എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഷമിയെയും സ്റ്റൈലിഷ് എന്ന കേള്‍ക്കുമ്പോള്‍ യുവരാജ് സിങ്ങിനെയും ഓര്‍മ വരുമെന്ന് താരം വെളിപ്പെടുത്തി. രസികനായ താരം ഹര്‍ഭജന്‍ സിങ്, ഭാവിയിലെ താരം ശുഭ്മന്‍ ഗില്‍ എന്നും റെയ്ന പറഞ്ഞു.
ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലും ധോണിയുടെ വിശ്വസ്തനായ താരമായിരുന്നു സുരേഷ് റെയ്ന. പത്ത് വര്‍ഷത്തോളം ചെന്നൈ സൂപ്പര്‍കിങ്സിലെ മിന്നും താരമായിരുന്ന റെയ്ന ധോണിയുടെ കീഴില്‍ ഉപനായകനായും കളിച്ചിരുന്നു. 2020 ഓഗസ്റ്റ് 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇരു താരങ്ങളും വിരമിക്കുന്നത്. ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷം താന്‍ വിരമിക്കുന്നുവെന്ന് റെയ്‌നയും വെളിപ്പെടുത്തി.