ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഹമ്മദ് ഷമിയുടെ ഉറ്റ സുഹൃത്തുക്കള്‍ ആരെല്ലാമായിരിക്കും? ഷമിയുടെ ആരാധകര്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം പലതായിരിക്കും. എന്നാല്‍ ആ ഉറ്റ സുഹൃത്തുക്കള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ ഒരു പോഡ്കാസ്റ്റിലാണ് തന്‍റെ രണ്ട് സുഹൃത്തുക്കളെ കുറിച്ചും ഷമി തുറന്നു സംസാരിച്ചത്.
‘വിരാട് കോലിയും ഇഷാന്ത് ശര്‍മയുമാണ് എന്‍റെ ആത്മാര്‍ഥ സുഹൃത്തുക്കള്‍. എനിക്ക് പരുക്കേറ്റപ്പോള്‍ അവരാണ് എന്നെ നിരന്തരം വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നത്’, ഷമി പറയുന്നു. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലാണ് ഷമി സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം പരുക്കിനെത്തുടര്‍ന്ന് ഷമി വിട്ടുനില്‍ക്കുകയും 2024ലെ ടി20 ലോകകപ്പ് നഷ്ടമാവുകയും ചെയ്തിരുന്നു.
അതേസമയം, ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് പന്തില്‍ കൃത്രിമം കാണിച്ചെന്ന ഇൻസമാമിന്റെ ആരോപണത്തോടും ഷമി പ്രതികരിച്ചു. ലോകപ്പില്‍ പാകിസ്ഥാന്‍ മുൻ താരം ഹസന്‍ റാസയില്‍ നിന്ന് സമാന ആരോപണം ഷമിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് മാത്രമായി പ്രത്യേക പന്തുകളാണ് നല്‍കുന്നതെന്നാണ് അന്ന് ഹസന്‍ റാസ ആരോപിച്ചിരുന്നത്.
‘പന്ത് മുറിച്ച് കാണിക്കാന്‍ പറ്റുന്ന ഒരു ഉപകരണമുണ്ടെങ്കില്‍, ഞാന്‍ അങ്ങിനെ ചെയ്ത് കാണിക്കുമായിരുന്നു എന്ന് ഞാന്‍ തന്നെ മുന്‍പ് ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. ഇൻസമാമിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കെതിരായി നന്നായി കളിക്കുന്നവരെ നിങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നു. മുൻ കളിക്കാരായിട്ടും നിങ്ങൾക്ക് ഇത്തരമൊരു കാര്യം എങ്ങിനെ പറയാന്‍ സാധിക്കുന്നു എന്ന് എനിക്കറിയില്ല. വസിം അക്രം പോലും പറഞ്ഞു അമ്പയറാണ് നിങ്ങള്‍ക്ക് പന്ത് നല്‍കുന്നതെന്നും അതില്‍ ഒരു ഉപകരണവും ഘടിപ്പിക്കാന്‍ സാധിക്കില്ലെന്നും. ഇത്തരത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല’ ഷമി കൂട്ടിച്ചേര്‍ത്തു.