TOPICS COVERED

ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെയും മകള്‍ ഐറയുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ആ വിഡിയോ വെറും ഷോ ആണെന്നും മകളുടെ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ അതു പുതുക്കാന്‍ ഷമിയുടെ ഒപ്പിനായാണ് കുട്ടിയെ പറഞ്ഞുവിട്ടതെന്നും മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ പറയുന്നു. മാത്രമല്ല കുട്ടി ആവശ്യപ്പെട്ട സാധനങ്ങളൊന്നും വാങ്ങിക്കൊടുത്തില്ലെന്നും പണച്ചിലവില്ലാത്ത കടയില്‍ നിന്നാണ് ഷൂ ഉള്‍പ്പെടെ വാങ്ങിക്കൊടുത്തതെന്നും ഹസിന്‍ പറയുന്നു. 

ആളുകളുടെ മുന്നിൽ വെറുതെ ‘ഷോ’ കാണിക്കാൻ വേണ്ടി മാത്രമുള്ള കൂടിക്കാഴ്ചയായിരുന്നു അതെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. മകളുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ അതു പുതുക്കാൻ ഷമിയുടെ ഒപ്പ് ആവശ്യമാണ്. അക്കാര്യത്തിൽ ഷമി യാതൊരു താൽപര്യവും കാട്ടിയില്ല. ആ സമയത്തും  ഷമി ഒപ്പിട്ടില്ല. മകളെയും കൂട്ടി ഷോപ്പിങ് മാളിൽ പോയി. ഷമി പരസ്യം ചെയ്യുന്ന കമ്പനിയുടെ ഷോപ്പിലേക്കാണ് അവളെ കൊണ്ടുപോയത്. അവിടെനിന്ന് മകൾ ഷൂസും വസ്ത്രങ്ങളും വാങ്ങി. അവിടെ ഷമിക്ക് ഒരു പൈസ പോലും കൊടുക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് മകളെ അവിടെത്തന്നെ കൊണ്ടുപോയത്. എന്റെ മകൾക്ക് ഒരു ഗിത്താറും ക്യാമറയും വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതൊന്നും ഷമി വാങ്ങിക്കൊടുത്തില്ലെന്നും ഹസിന്‍ പരാതിപ്പെടുന്നു. 

മകളുടെ കാര്യങ്ങൾ ഷമി ഒരിക്കലും അന്വേഷിക്കാറില്ലെന്നും സ്വന്തം കാര്യം മാത്രം നോക്കാനേ ഷമിക്കു സമയമുള്ളൂവെന്നും ഹസിന്‍ ആരോപിക്കുന്നു.  മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വർഷങ്ങളായി പിരിഞ്ഞാണ് താമസം. പ്രായത്തിൽ തന്നേക്കാൾ 10 വയസിനു മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. ഹസിൻ ജഹാന് മുൻവിവാഹത്തിൽ വേറെയും മക്കളുണ്ട്. 2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. താരത്തിനെതിരെ പൊലീസ് കേസുമെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. 

Mohammed Shami ex-wife Hasin Jahan says that the video of shami ,that went viral in socialmedia is just a show:

Mohammed Shami ex-wife Hasin Jahan says that the video of shami ,that went viral in socialmedia is just a show and the child was sent to get Shami's signature to renew her passport as it has expired.