ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. 70 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് ക്രീസില്‍. അര്‍ധ സെഞ്ചറി നേടിയ വിരാട് കോലി (70)യുടെയും രോഹിത് ശര്‍മ (52) യുടെ 35 റണ്‍സെടുത്ത യശ്വസി ജയ്സ്വാളിന്‍റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അജസ് പട്ടേല്‍ രണ്ടും ഗ്ലേന്‍ ഫിലിപ്സ് ഒരു വിക്കറ്റും നേടി. 

ന്യൂസിലാന്‍ഡിന്‍റെ 365 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡിനേക്കാള്‍ 125 റണ്‍സ് പിന്നിലാണ് ഇന്ത്യന്‍ സ്കോര്‍. 

'അതിമനോഹരം'; സെഞ്ചറിത്തിളക്കവുമായി രചിന്‍

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വീണ്ടും സെഞ്ചറിത്തിളക്കവുമായി രചിന്‍ രവീന്ദ്ര. 13 ഫോറുകളും നാല് സിക്സറുകളുമടക്കം 157 പന്തുകളില്‍ നിന്ന്  134 റണ്‍സാണ് രചിന്‍റെ സമ്പാദ്യം.  കുല്‍ദീപിനെ തൂക്കിയടിക്കാനുള്ള ശ്രമത്തിനിടെയാണ് രചിന് വിക്കറ്റ് നഷ്ടമായത്.

അതിമനോഹരമായ സെഞ്ചറിയെന്നായിരുന്നു രചിനെ പ്രശംസിച്ച് ഗവാസ്കര്‍ പറഞ്ഞത്. ഈ അടുത്തകാലത്ത് താന്‍ കണ്ട ആകര്‍ഷകമായ കളികളിലൊന്നെന്നും ഗവാസ്കര്‍ വാഴ്ത്തി. രചിന്‍റെ ഫൂട്ട്വര്‍ക്ക് അത്യുജ്വലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രചിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചറിയും 2012 ന് ശേഷം ഒരു ന്യൂസീലന്‍ഡ് താരം ഇന്ത്യയില്‍ നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചറിയുമാണിത്. 2012 ല്‍ റോസ് ടെയ്​ലറായിരുന്നു ഇന്ത്യയ്ക്കെതിരെ അവസാനമായി സെഞ്ചറി നേടിയ കിവീസ് ബാറ്റര്‍.  

സിക്സില്‍ സെവാഗിനെ മറികടന്ന് സൗത്തി

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമധികം സിക്സറെന്ന സെവാഗിന്‍റെ റെക്കോര്‍ഡ് ന്യൂസീലന്‍ഡ് താരം ടിം സൗത്തി സ്വന്തം പേരിലാക്കി. 103 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 93 സിക്സുകളാണ് സൗത്തിയുടെ പേരിലുള്ളത്.104 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 91 സിക്സറുകളാണ് സെവാഗ് നേടിയിട്ടുള്ളത്. 106 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 131 സിക്സറുകള്‍ അടിച്ചു കൂട്ടിയ ബെന്‍ സ്റ്റോക്സാണ് പട്ടികയില്‍ ഒന്നാമന്‍.

101 മല്‍സരങ്ങളില്‍ നിന്ന് 107 സിക്സുള്ള മക്കല്ലം തൊട്ടുപിന്നിലുണ്ട്. 96 ടെസ്റ്റില്‍ നിന്ന് 100 സിക്സര്‍ അടിച്ചു കൂട്ടിയ ഗില്‍ക്രിസ്റ്റ്, 103 മല്‍സരങ്ങളില്‍ നിന്ന് 98 സിക്സുകള്‍ നേടിയ ക്രിസ് ഗെയ്ല്‍, 166 മല്‍സരങ്ങളില്‍ നിന്ന് 97 സിക്സുകള്‍ നേടിയ ജാക്ക് കല്ലിസ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

65 റണ്‍സാണ് കിവീസ് സ്കോറിനോട് സൗത്തി ചേര്‍ത്തത്. കോണ്‍വേ 91 റണ്‍സും നേടി. 402 റണ്‍സിന് ന്യൂസീലന്‍ഡ് പുറത്തായി. നിലവില്‍ ഇന്ത്യയ്ക്കെതിരെ 356 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കിവികള്‍ക്കുള്ളത്. ഇന്ത്യയ്ക്കായി  കുല്‍ദീപ് മൂന്ന് വിക്കറ്റും ജഡേജ മൂന്ന് വിക്കറ്റും വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.