ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്‍. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെയാണ് തീരുമാനം. ഖത്തറിനെതിരെ നടന്ന യോഗ്യത മാച്ചിൽ 2 – 1 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ പുറത്തായത്. മത്സരത്തിലെ തോൽവിയോടെ ലോകറാങ്കിൽ ഇന്ത്യ 125ാം സ്ഥാനത്തേക്ക് മാറിയിരുന്നു. ഖത്തറിനെതിരായ മത്സരത്തിൽ ഒന്നാം പകുതിയിൽ മുന്നിട്ടു നിൽക്കുകയായിരുന്നെങ്കിലും പിന്നീട് തോൽക്കുകയായിരുന്നു.
സ്റ്റിമാകിന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുവെങ്കിലും നിർണായക കളികളിൽ കാലിടറിയത് തിരിച്ചടിയായിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ കഴിയാത്തത് സ്റ്റിമാകിന് ക്ഷീണമായിരുന്നു.
ക്രൊയേഷ്യന്‍ മുന്‍ താരമായ ഇഗോര്‍ സ്റ്റിമാക് 2019ലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. 2023 ഒക്ടോബറില്‍ സ്റ്റിമാക്കിന്‍റെയും സഹപരിശീലകരുടേയും കരാര്‍ എഐഎഫ്‌എഫ് പുതുക്കി നല്‍കിയിരുന്നു. 2026 ജൂൺ വരെ സ്റ്റിമാക്കുമായി കരാറുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിനെ മൂന്നാം റൗണ്ടിലെത്തിക്കാന്‍ സ്റ്റിമാക്കിനായില്ല. ഇന്ത്യൻ ഫുട്ബാൾ ടീമിനെ ഇത്രയുംകാലം പരിശീലിപ്പിച്ച സ്റ്റിമാകിനോട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നന്ദി പറഞ്ഞു. പുതിയ കോച്ചിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഫെഡറേഷൻ ഭാരാവാഹികൾ അറിയിച്ചു.