കോപ്പ അമേരിക്ക സെമിഫൈനലിൽ കൊളംബിയയ്ക്കെതിരായ തോൽവിക്ക് പിന്നാലെ മൈതാനത്ത് സംഘർഷം. യുറാഗ്വയ് താരങ്ങൾ ഗാലറിയിലേക്ക് കയറി കൊളംബിയൻ ആരാധകരെ മർദിച്ചു. യുറാഗ്വയ് സ്ട്രൈക്കർ ഡാർവിൻ ന്യൂനസിൻറെ നേതൃത്വത്തിൽ ഒരുകൂട്ടം താരങ്ങൾ കൊളംബിയൻ ആരാധകരുമായി കലഹിക്കുന്ന വിഡിയോ പുറത്തുവന്നു. മൽസരം കാണാനെത്തിയ കുടുംബാംഗങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയെ തുടർന്നാണ് താരങ്ങൾ ഗാലറിയിലേക്ക് കയറിയതെന്ന് യുറാഗ്വയ് പ്രതിരോധ താരം ജോസ് മരിയ ഗിമെനെസ് പറഞ്ഞു. സെമിഫൈനലിൽ എതിരില്ലാത്ത ഒരുഗോളിനാണ് യുറാഗ്വയ് തോറ്റത്.
കളി നടന്ന ഷാർലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക ഗാലറിയിൽ കൊളംബിയൻ ആരാധകരാണ് കൂടുതലുണ്ടായിരുന്നത്. യുറാഗ്വായുടെ ആരാധകരുമായി ഗാലറിയിൽ വേർതിരിവ് ഉണ്ടായിരുന്നില്ല. ഇത് ഇരു ടീം ആരാധകരും തമ്മിൽ സംഘർഷാവസ്ഥയുണ്ടാക്കി. മൽസര ശേഷം കൊളംബിയൻ ആരാധകർ യുറുഗ്വായ് താരങ്ങൾക്ക് നേരെ കുപ്പി വലിച്ചെറിയുകയുകയായിരുന്നു. ഇതോടെ ഗാലറിയിലേക്ക് എത്തിയ ന്യൂനസ് കൊളംബിയൻ ആരാധകനെ ഇടിച്ചൊതുക്കുകയായിരുന്നു.
എന്നാൽ കുട്ടികളടക്കമുള്ള തങ്ങളുടെ കുടുംബം അപകടാവസ്ഥയിലായിരുന്നുവെന്നും അവരെ സംരക്ഷിക്കാനാണ് ഗാലറിയിലേക്ക് ചെന്നത് എന്നുമാണ് യുറാഗ്വായുടെ വാദം. സ്ഥലത്ത് ഒരു പൊലീസുദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്നും ഇത്തരം സംഘർഷങ്ങൾ സ്ഥിരമാണെന്നും പ്രതിരോധ താരം ജോസ് മരിയ ഗിമെനെസ് പറഞ്ഞു.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സെമിയിൽ കൊളംബിയയുടെ ജയം. 39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലെർമയാണ് കൊളംബിയയ്ക്കായി വിജയഗോൾ നേടിയത്. കൊളംബിയ അർജൻറീനയെ നേരിടും. ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് ജഫേഴ്സൺ വിജയഗോൾ നേടിയത്. കോർണറിലൂടെ ലഭിച്ച് പന്ത്, റോഡ്രിഗസ് പെനാൽറ്റി ബോക്‌സിലേക്ക് കൈമാറുകയും ജെഫേഴ്സൺ ലേർമ ഹെഡ് ചെയ്ത് ഗോൾ പോസ്റ്റിലേക്ക് കയറ്റുകയുമായിരുന്നു.