കപ്പില്ലെന്ന പേരുദോഷം നിലനിൽക്കുമ്പോഴും കളിച്ച് ലാഭമുണ്ടാക്കുന്നതിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മിടുക്ക് തെളിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ വരുമാനം റോക്കറ്റ് കണക്കെ ഉയരുകയും കമ്പനി നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് മാറുകയും ചെയ്തു. കിരീടം തൊടാൻ സാധിക്കാത്ത ബെംഗളൂരു ടീം 2023 സീസണിൽ ആറാം സ്ഥാനത്തും 2024 സീസണിൽ നാലാം സ്ഥാനക്കാരുമായിരുന്നു.
2023–24 സാമ്പത്തിക വർഷത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ വരുമാനത്തിൽ 163 ശതമാനം വർധനവാണ് ഉണ്ടായത്. 247 കോടി രൂപയായിരുന്ന വരുമാനം 650 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ 15 കോടി നഷ്ടത്തിൽ നിന്ന് 222 കോടി രൂപയുടെ ലാഭം രേഖപ്പെടുത്താനും ആർസിബിക്കായി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിൻറെ ലാഭത്തിൽ 16 ശതമാനം സംഭാവന ചെയ്തതും ആർസിബിയാണ്. രണ്ട് വർഷം മുൻപെ ഇത് 8 ശതമാനം മാത്രമായിരുന്നു.
യുണൈറ്റഡ് സ്പിരിറ്റ്സിൻറെ വാർഷിക റിപ്പോർട്ടിലാണ് ലാഭകണക്കുള്ളത്. 2008 ലാണ് യുണൈറ്റഡ് സ്പിരിറ്റ്സിൻറെ മുൻ ഉടമ വിജയ് മല്യ 11.6 കോടി ഡോളറിനാണ് ആർസിബി സ്വന്തമാക്കിയത്. ഇതിനെ യുണൈറ്റഡ് സ്പിരിറ്റ്സിൻറെ അനുബന്ധ സ്ഥാപനമാക്കുകയായിരുന്നു. ഇന്ന് കമ്പനിയുടെ 65 ബ്രാൻഡുകളേക്കാൾ വലിയ കമ്പനിയാണ് ആർസിബി. കഴിഞ്ഞ വർഷം വനിതാ ടീമിനെ ഇറക്കിയ ആർസിബി പ്രഥമ ലീഗിൽ ചാംപ്യൻമാരായിരുന്നു.
വരുമാന വഴി ഇങ്ങനെ
ബി.സി.സി.ഐ നൽകുന്ന സെൻട്രൽ റൈറ്റ്സ് വരുമാനത്തിൽ നിന്നുള്ള വർധനവാണ് ആർസിബിയുടെ ലാഭം ഉയർത്തിയത്. ടീം ജഴ്സി, വെബ്‍സൈറ്റ് എന്നിവയിലൂടെയുള്ള സ്പോൺസർഷിപ്പ് വരുമാനം, ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിലൂടെയുള്ള റോയൽറ്റി, ലൈസൻസിങ് വരുമാനം എന്നിവയും കമ്പനിക്കുണ്ട്. ടിക്കറ്റ് വരുമാനത്തിൽ നിന്ന് ബിസിസിഐ നൽകുന്ന വരുമാനം, പ്ലേഓഫ് വരുമാനം, മറ്റു വാണിജ്യ വരുമാനങ്ങൾ എന്നിവയാണ് കമ്പനിയുടെ വരുമാന വഴികൾ.