cricket

ഐ.പി.എല്ലില്‍ തുടര്‍ച്ചയായ 12ാം സീസണിലും മുംബൈ ഇന്ത്യന്‍സിന് തോല്‍വിയോടെ തുടക്കം. ഗുജറാത്ത് ടൈറ്റന്‍സിനോട് ആറു റണ്‍സിനാണ് മുംബൈ തോറ്റത്.  അവസാന രണ്ടോവറില്‍ മുംൈബ  നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ നാലുപേരെ പുറത്താക്കിയാണ് ടൈറ്റന്‍സ് ജയിച്ചുകയറിയത്. 169 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സില്‍ ഒതുങ്ങി. 12 പന്തില്‍ ജയം 26 റണ്‍സ് അകലെ നില്‍ക്കെ മുംൈബയ്ക്കായി ക്രീസില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും. സിക്സറടിച്ച് തുടങ്ങിയ തിലകിനെ തൊട്ടടുത്ത പന്തില്‍ വീഴ്ത്തി സ്പെന്‍സര്‍ ജോണ്‍സന്‍. 

പഴയ ഗുജറാത്ത് നായകന്‍ സ്വന്തം നാട്ടില്‍ വില്ലനാകുമെന്ന് തോന്നിച്ചു അവസാന ഓവര്‍ തുടങ്ങിയത് കണ്ടപ്പോള്‍ സിക്സറും ഫോറും പറത്തിയ പാണ്ഡ്യയ്ക്ക് മൂന്നാം പന്തില്‍ അടിതെറ്റി.  ഒരുഘട്ടത്തില്‍ ഏഴുവിക്കറ്റുകള്‍ ശേഷിക്കെ മുംൈബ ഇന്ത്യന്‍സിന് 36 പന്തില്‍ നിന്ന് വേണ്ടിയിരുന്നത് 48 റണ്‍സ്.  പിന്നീട് 11 ഡോട്ട് ബോളുകളുമായി ഗുജറാത്ത് ബോളര്‍മാര്‍ തിരിച്ചടിച്ചതോടെയാണ് മല്‍സരം ആവേശകരമായത്. മുംൈബയ്ക്കായി രോഹിത് 43 റണ്‍സും ഡിവാള്‍ഡ് ബ്രെവിസ് 46 റണ്‍സും നേടി. 

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ആറുവിക്കറ്റ് നഷ്ടത്തിലാണ്  168 റണ്‍സ് നേടിയത്. 14 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് നേടിയ ബുംറയാണ് ഗുജറാത്തിനെ പിടിച്ചുകെട്ടിയത്.

IPL 2024 mumbai indians vs gujarat titans updates