ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോള്‍ ഉറങ്ങിയ ബെഡ് ലേലത്തിന് വെച്ച് ഹോട്ടല്‍ അധികൃതര്‍. ഇതിലൂടെ ലഭിക്കുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഹോട്ടല്‍ അധികൃതരുടെ തീരുമാനം. സ്ലൊവീനിയയിലെ ഗ്രാന്‍ഡ്പ്ലാസ ഹോട്ടലുകാരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉറങ്ങിയ ബെഡ് ലേലത്തിന് വെച്ചിരിക്കുന്നത്. സ്ലൊവീനിയക്കെതിരായ സൗഹൃദമത്സരത്തിനെത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോ ലുബ്ലിയാനയിലെ ഗ്രാന്‍ഡ്പ്ലാസ ഹോട്ടലില്‍ താമസിച്ചത്.
ബെഡിന് നല്‍കിയിരിക്കുന്ന അടിസ്ഥാന വില 4.51 ലക്ഷം രൂപയാണ്. എന്നാല്‍ ലേലത്തില്‍ ബെഡിന്റെ വിലകുതിച്ചുയരുമെന്ന് ഹോട്ടല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പി.ഒ.പി ടിവി എന്ന മീഡിയ കമ്പനിയുമായി സഹകരിച്ചാണ് ഹോട്ടല്‍ അധികൃതര്‍ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. 'ഇത് തികച്ചും സവിശേഷമായ ലേലമാണെന്നും എല്ലാ ആരാധകർക്കും പങ്കെടുക്കാവുന്നതണെന്നും' ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. റൊണാൾഡോയെ വീണ്ടും സ്ലൊവീനിയയിൽ എത്തിക്കാന്‍ ഞങ്ങൾക്കിനി എപ്പോഴാണ് അവസരം ലഭിക്കുകയെന്ന് അറിയില്ലെന്നും ഹോട്ടല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സൗഹൃദമല്‍സരത്തില്‍ സ്ലൊവീനിയയോട് എതിരില്ലാത്ത രണ്ടുഗോളിന് പോര്‍ച്ചുഗല്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മാർച്ച് 27നായിരുന്നു മല്‍സരം.