മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുവരാജ് സിങ്ങിന്‍റെ പിതാവ് യോഗിരാജ് സിങ് രംഗത്തെത്തിയിരുന്നു. മകന്‍റെ കരിയര്‍ തകര്‍ത്തത് ധോണിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെ പിതാവിന് മാനസിക പ്രശ്നമുണ്ടെന്ന് പറയുന്ന യുവരാജിന്‍റെ പഴയ അഭിമുഖ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'അച്ഛന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം അത് അംഗീകരിക്കുന്നില്ല. ഈ പ്രശ്നത്തെയാണ് അദ്ദേഹം അഭിമുഖീകരിക്കേണ്ടത്,' എന്നാണ് യുവരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ധോണി മോശം ക്യാപ്റ്റനായിരുന്നെന്നും മകന്‍റെ കരിയര്‍ തകര്‍ത്തത് ധോണിയുടെ തെറ്റായ തീരുമാനങ്ങളാണെന്നും യോഗ്‌രാജ് സിങ് പറഞ്ഞിരുന്നു. ധോണി ക്യാപ്റ്റനായിരുന്ന 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചത് യുവരാജാണ്. യുവരാജിനെ അന്താരാഷ്ട്ര കിക്കറ്റില്‍ നിന്ന് നേരത്തെ വിരമിക്കാന്‍ ധോണി നിര്‍ബന്ധിച്ചുവെന്നും പിതാവ് ആരോപിച്ചിരുന്നു.
മുന്‍ ക്യാപ്റ്റൻ കപിൽ ദേവിനെതിരെയും ഇദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. യുവരാജ് സിങ്ങിന് കപിൽ ദേവിനേക്കാൾ കിരീടങ്ങൾ ഉണ്ടെന്നാണ് യോഗ്‍രാജ് സിങ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ പ്രതികരിച്ചത്. യുവരാജിന്റെ വിജയത്തിലൂടെ കപിൽദേവിനോട് പ്രതികാരം ചെയ്തതായും യോഗ്‍രാജ് പറഞ്ഞിരുന്നു.