വിദേശത്ത് ധാരാളം ആരാധകരുള്ള എന്നാൽ കേരളത്തിൽ അത്ര കേട്ടുകേൾവിയില്ലാത്ത ഗെയിമാണ് ഗോൾഫ്. ആ കളിയിൽ സ്വന്തം പേര് എഴുതിച്ചേർക്കാൻ ഒരുങ്ങുകയാണ് കൊച്ചി സ്വദേശികളായ നാല് ചുണക്കുട്ടികൾ. വരാൻ പോകുന്ന മിനി ഗോൾഫ് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
കൃഷ്ണ, ഭദ്ര, അഭിമന്യു, ഷാരോൺ നാലുപേർക്കും ഗോൾഫ് വെറുമൊരു ഗെയിമല്ല. ക്ലാസ് കഴിഞ്ഞ് മടിയൊന്നും കൂടാതെ അവർ നെടുമ്പാശ്ശേരിയിലെ ഗോൾഫ് ക്ലബ്ബിൽ ഓടിയെത്തും. പഠനത്തിനോടൊപ്പം പരിശീലനത്തിലും വിട്ടുവീഴ്ചയില്ല. നിരന്തര പരിശീലനവും ഗോൾഫിനോടുള്ള ഇഷ്ടവും ഇവർക്ക് നേടിക്കൊടുത്തത് നിരവധി അംഗീകാരങ്ങളാണ്. രാജ്യാന്തര ടൂർണമെന്‍റുകളിൽ നിരവധി മെഡലുകളാണ് ഓരോരുത്തരും സ്വന്തമാക്കിയത്.
കൂട്ടത്തിൽ ഏറ്റവും ചെറുപ്പം ആറാം ക്ലാസ്സുകാരി വേദശ്രീ ആണ്. പ്രായക്കുറവുമൂലം ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ വേദശ്രീ മത്സരിക്കുന്നില്ല. തായ്‌ലൻഡിൽ നടക്കുന്ന രാജ്യാന്തര മത്സരത്തിലും ഇന്ത്യയ്ക്ക് അഭിമാനമാകാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ഇവർ. തമിഴ്നാട് സ്വദേശിയും ഗോൾഫ് രാജ്യാന്തര പ്ലെയറുമായ മാഥേഷ് കൃഷ്ണയാണ് പരിശീലകൻ.