ഉയര്‍ന്ന ലാഭംകിട്ടുമെന്ന് വാഗ്ദാനം ചെയ്തുള്ള വാട്സാപ്പ് സ്റ്റോക്ക് മാര്‍ക്കറിംഗ് ഗ്രൂപ്പില്‍ അംഗമായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് കോടികള്‍ നഷ്ടമായി. ഈ വർഷം ഫെബ്രുവരി ആദ്യവാരം ആരംഭിച്ച തട്ടിപ്പിൽ ഒരു കോടിയിലേറെ രൂപയാണ് 61 കാരിയായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത്. സംഭവത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും കേസ് എടുത്തു.
പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ. ഫെബ്രുവരി ആദ്യയാഴ്ചയാണ് ഫെയ്‌സ്ബുക്കിൽ ഷെയർ ട്രേഡിംഗ് പരസ്യം കണ്ടത്. ഫെയ്ബുക്കില്‍ കണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായി. അത് വഴി ബിഎസ്ഇ ഓഹരികളും ഐപിഒയും നടത്താന്‍ നിര്‍ദേശിച്ചു. പിന്നാലെ സംഗീത കുമാരി എന്ന സ്ത്രീ വിളിച്ച് വിഐപി ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിച്ചു. ഇന്‍റർനാഷണൽ ട്രേഡിംഗ് അക്കൗണ്ട് അനുവദിച്ചതായി ഇവര്‍ അറിയിച്ചതോടെ ആധാർ കാർഡ് വിവരങ്ങൾ പങ്കുവച്ചു. പിന്നാലെ ഒരു വെബ്പേജിന്‍റെ ലിങ്ക് അയച്ചുനല്‍കുകയും. ആ ലിങ്ക് വഴി ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെട്ടു. ഷെയർ ട്രേഡിംഗ് സ്ഥാപനത്തിന്‍റെ വെബ്‌പേജിലേക്കായിരുന്നു ഈ ലിങ്ക്.
മാർച്ചിൽ പരാതിക്കാരിയോട് 32 ലക്ഷം രൂപ നികുതിയായി അടക്കാൻ സംഗീത കുമാരി ആവശ്യപ്പെട്ടിരുന്നു. പിന്നീട് 95 ലക്ഷം രൂപ നികുതിയായി അയയ്ക്കാൻ ആവശ്യപ്പെട്ടു. ഈ സമയം, പരാതിക്കാരി സംഗീത കുമാരിയോട് തന്‍റെ ലാഭത്തിൽ നിന്ന് തുക കുറയ്ക്കണമെന്നും ബാക്കിയുള്ള പണം തിരികെ നൽകണമെന്നും പറഞ്ഞെങ്കിലും സംഗീത കുമാരി സമ്മതിച്ചില്ല.
ഇതോടെ, പരാതിക്കാരി 30 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും തന്റെ എല്ലാ ഫണ്ടുകളും പിൻവലിക്കണമെന്ന് സംഗീതകുമാരിയെ അറിയിക്കുകയും ചെയ്തു. എന്നാൽ പ്രതി സേവന ഫീസായി 5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് ബാങ്ക് ഉദ്യോഗസ്ഥ പരാതിയുമായി പൊലീസിനെ സമീപിച്ചത്.