Courtesy: Press Trust of India
14 വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ സൂചി മൂന്നര മിനിറ്റിനുള്ളിൽ കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് ഡോക്ടർമാർ. ബ്രോങ്കോസ്കോപ്പി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തമിഴ്നാട് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ സൂചി പുറത്തെടുത്തത്. വെപ്രാളത്തിൽ വസ്ത്രം ധരിക്കുന്നതിനിടെ പെൺകുട്ടി അബദ്ധത്തിൽ സൂചി വിഴുങ്ങുകയായിരുന്നു. പിടിഐ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ശ്വാസകോശത്തിൽ കുടുങ്ങിയ സൂചി പുറത്തെടുക്കുന്നത് പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. മോഡേൺ ഹെൽത്ത് കെയറിന്റെ ഭാഗമായുള്ള മെഡിക്കൽ സാങ്കേതിക വിദ്യകളുടെ കൃത്യത വ്യക്തമാക്കുന്നതിനായാണ് സൂചി പുറത്തെടുക്കുത് വിഡിയോയായി ചിത്രീകരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
ശ്വാസനാളത്തിന്‍റെ ഉൾഭാഗത്തെ ദൃശ്യവൽക്കരിക്കുന്ന എൻഡോസ്കോപ്പിക് സാങ്കേതികവിദ്യയെയാണ് ബ്രോങ്കോസ്കോപ്പി എന്നറിയപ്പെടുന്നത്. രോഗം കണ്ടെത്താനും തുടർ ചികിത്സയ്ക്കുമെല്ലാം ബ്രോങ്കോസ്കോപ്പി വളരെ സഹായകരമാണ്.
ബ്രോങ്കോസ്കോപ്പ് എന്ന ഉപകരണം വായിലൂടെയോ മൂക്കിലൂടെയോ ശ്വാസനാളത്തിലേക്ക് ഇറക്കിയാണ് ഈ പരിശോധന നടത്തുക. പല ശ്വാസകോശ രോഗങ്ങളും എളുപ്പത്തിൽ കണ്ടെത്താനും ചികിത്സിക്കാനും ബ്രോങ്കോസ്കോപ്പി പ്രയോജനകരമാണ്.