alien-india

പ്രതീകാത്മക ചിത്രം

TOPICS COVERED

മനുഷ്യരായി വേഷം മാറിയ അന്യഗ്രഹജീവികൾ നമുക്കിടയിലുണ്ടെന്ന് പഠനം. ഹാർ‌വാഡ് സർവ്വകലാശാല തയ്യാറാക്കിയ ​ഗവേഷണപ്രബന്ധത്തിലാണ് നമുക്കിടയില്‍ വസിക്കുന്ന അന്യഗ്രഹജീവികളെ കുറിച്ച് പരാമര്‍ശമുള്ളത്. അന്യ​ഗ്രഹജീവികൾ അ​ഗ്നിപർവ്വതമേഖലകളിലും ഭൗമാന്തർമേഖലകളിലും താമസിക്കുന്നുണ്ടെന്നാണ് ഫിലോസഫി ആൻഡ് കോസ്‌മോളജി എന്ന ശാസ്ത്രജേണലിന് നൽകിയിരിക്കുന്ന പ്രബന്ധത്തില്‍ പറയുന്നത്. 

ഹാർവാഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് ഈ പഠനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പഠനങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. 

അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ട് എന്നും മനുഷ്യരെ അനുകരിച്ചു മനുഷ്യരായി ഇടകലര്‍ന്നു ജീവിക്കുന്നതിനായി ഇവയെ തിരിച്ചറിയാനാവില്ലെന്നും പ്രബന്ധത്തില്‍ പറയുന്നു. ഇങ്ങനെ വേഷം മാറി കഴിയുന്ന അന്യ​ഗ്രഹജീവികളെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിലുള്ള, തിരിച്ചറിയാനാകാത്ത പേടകങ്ങളെന്ന് ​ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ കൂട്ടിച്ചേര്‍ക്കുന്നു.

ചില ക്രിപ്‌റ്റോകള്‍ക്ക് മനുഷ്യ രൂപമല്ല. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണ്.

അന്യഗ്രഹജീവികൾ ഭൂമിയുടെ ഗതിയും മനുഷ്യജീവിതവും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റുകയാണെന്നും പറയപ്പെടുന്നു. ഈ സാധ്യതയും പ്രബന്ധം തള്ളിക്കളയുന്നില്ല. മെക്‌സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവയാണ് ഇവരുടെ താവളങ്ങളായി കണ്ടെത്തിയിരിക്കുന്നത്. 

ഭൂമിയിൽ മാത്രമല്ല ചന്ദ്രനിലും അന്യ​ഗ്രഹജീവികളുണ്ടെന്ന സംശയം പ്രബന്ധത്തിലൂടെ ​ഗവേഷകർ പറഞ്ഞുവയ്ക്കുന്നുണ്ട്.  ഇവയെല്ലാം സാധ്യതകള്‍ മാത്രമാണെന്നും സത്യമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും പറഞ്ഞുകൊണ്ടാണ് പഠനങ്ങള്‍ തുടങ്ങുന്നത്. ഇത്തരത്തിലുള്ള ക്രിപ്‌റ്റോ ടെറസ്ട്രിയൽസ് ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം മാത്രമാണെന്നും ഇവർ പറയുന്നു.

ENGLISH SUMMARY:

Scientists thinks that aliens could be living in plain sight among us