കേരളത്തിൽ സ്വർണ വിലയിൽ മുന്നേറ്റം. വെള്ളിയാഴ്ച പവന് 480 രൂപ ഉയർന്ന മാസത്തിലെ പുതിയ ഉയരം കുറിച്ചു. 55,080 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 60 രൂപ വർധിച്ചു 6,880 രൂപയിലെത്തി. ഇന്ന് 10 ശതമാനം പണിക്കൂലി വരുന്ന ഒരു പവൻ ആഭരണം വാങ്ങാൻ 62,500 രൂപയോളം ചെലവ് വരും.
രാജ്യാന്തര വിലയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഫെഡറൽ റിസർവ് പലിശ കുറച്ച തീരുമാനം പുറത്തു വന്നതിന് പിന്നാലെ കുറിച്ച സർവകാല ഉയരത്തിന് അടുത്താണ് ഇന്ന് രാജ്യാന്തര വില. ഇന്നലത്തെ ലാഭമെടുപ്പിന് ശേഷം നിക്ഷേപകർ സ്വർണം വാങ്ങുന്നതിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണം. ഇതോടൊപ്പം കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള ഡിമാന്റ് ഉയർന്നതും ഹിസ്ബുല്ല ഇസ്രേയൽ സംഘർഷവും വിലയെ സ്വാധീനിച്ചു. രാജ്യാന്തര വില 2,592.51ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ രേഖപ്പെടുത്തിയ 2,598 ഡോളറാണ് സ്വർണത്തിന് മുന്നിലുള്ളത്. വേഗത്തിൽ പലിശ നിരക്ക് കുറയ്ക്കും എന്ന പ്രതീശകൾക്കെതിരെ ഫെഡ് ചെയർമാൻ മുന്നറിയിപ്പ് നൽകിയതാണ് ഇന്നലെ വില ഇടിച്ചത്. ഈ വർഷം രണ്ട് തവണ കൂടി പലിശ നിരക്ക് കുറയ്ക്കും എന്ന സൂചനയാണ് ഫെഡ് യോഗ ശേഷം ചെയർമാൻ ജെറോം പവൽ നൽകിയത്. നവംബറിലും ഡിസംബറിലുമായി നടക്കുന്ന യോഗത്തിൽ അരശതമാനത്തിന്റെ പലിശ നിരക്ക് കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്.