kerala-gold-price

TOPICS COVERED

കേരളത്തിൽ സ്വർണ വിലയിൽ വലിയ മുന്നേറ്റം. ശനിയാഴ്ച പവന് 600 രൂപ വർധിച്ച് 55,680 രൂപയും ​ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയിലുമെത്തി. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. 2024 മേയ് 20തിന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് പഴങ്കഥയായത്. രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച സർവകാല ഉയരം തൊട്ടതിന് പിന്നാലെയാണ് കേരളത്തിലും സ്വർണ വില കുതിക്കുന്നത്. രണ്ട് ദിവസത്തിനിടെ കേരള വിപണിയിൽ 1,080 രൂപയാണ് പവന് വർധിച്ചത്. 

അമേരിക്കയിൽ പലിശ കുറച്ചതിന് ശേഷം സ്വർണ വില തുടർച്ചയായ ദിവസങ്ങളിൽ മുന്നേറുകയാണ്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ 2,625 ഡോളർ വരെ എത്തിയ സ്വർണ വില 2,622.3 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യമായാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില 2,600 ഭേദിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന പ്രതീക്ഷയും ഇസ്രയേൽ ഹമാസ് സംഘർഷം കനക്കുന്നതുമാണ് വില ഉയരാൻ കാരണം. 

മൊത്തത്തിലുള്ള ഡോളറിന്റെ ദൗർബല്യവും സ്വർണത്തിന്റെ മുന്നേറ്റത്തെ സഹായിക്കുന്നു. ഇതിനൊപ്പം ചൈന, ഇന്ത്യ വിപണികളിൽ നിന്നുള്ള ഡിമാന്റ് ഉയർന്നതും വില കൂടാൻ കാരണമായി. വിലയെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകങ്ങൾ തുടർന്നാൽ ഉടൻ സ്വർണ വില 2,650 ഡോളർ വരെ എത്താമെന്നാണ് വിദ​ഗ്ധരുടെ നി​ഗമനം. അങ്ങനെയെങ്കിൽ കേരളത്തിലും വില ഉയരും. തിരിച്ചടിയാണെങ്കിൽ 2,600 ഡോളർ, 2,546 ഡോളർ നിലവാരത്തിലേക്ക് വില താഴാം. 2024 ൽ ഇതുവരെ 27 ശതമാനം നേട്ടമാണ് സ്വർണത്തിനുണ്ടായത്. 

ആഭരണം വാങ്ങാൻ എത്രയാകും

ദീപാവലി, നവരാത്രി ആഘോഷങ്ങൾക്കും വിവാഹ ചടങ്ങുകൾക്കും സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വില ഉയരുന്നത് കനത്ത തിരിച്ചടിയാണ്. ഇന്നത്തെ വിലയിൽ 22 കാരറ്റ് ഒരു പവന്റെ ആഭരണം വാങ്ങാൻ ഏകദേശം 63,000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം. സ്വർണ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്താണ് ജുവലറികൾ ആഭരണ വില കണക്കാക്കുക. പവന് 55,680 രൂപ വരുമ്പോൾ 10 ശതമാനം പണിക്കൂലിയായ 5,568 രൂപ നൽകണം. ഹാൾമാർക്ക് ചാർജ് (45+18% ജിഎസ്ടി) 53.10 രൂപ, ഇത് രണ്ടും ചേർത്താൽ 61,301 രൂപ വരും. ഇതിന് മുകളിൽ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇതടക്കം 63,140 രൂപ വരും ഒരു പവൻ ആഭരണം വാങ്ങാൻ.

ENGLISH SUMMARY:

Gold price rise Rs 600 per pavan in Kerala and hit all time high.