ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും അവരുടെ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചു. ഒരു ഓര്‍ഡറിന് 5 രൂപയിൽ നിന്ന് 6 രൂപയായാണ് ഫീസ് ഉയർത്തിയത്. അതായത് 20 ശതമാനം വര്‍ധനവ്. രാജ്യത്തില്‍ ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നതെങ്കിലും നിലവില്‍ ഡെൽഹി, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ മാത്രമാണ് പുതുക്കിയ നിരക്ക് ഈടാക്കുന്നത്.
പ്ലാറ്റ്‌ഫോം ഫീസ് വർധനയിലൂടെ സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എത്ര രൂപ അധികം സമ്പാദിക്കാം?
പ്രതിദിനം 2.2-2.5 ദശലക്ഷം ഓർഡറുകൾ കൈകാര്യം ചെയ്യുന്ന സൊമാറ്റോയ്ക്ക് ഫീസ് വര്‍ധനയിലൂടെ പ്രതിദിനം 25 ലക്ഷം രൂപ അധിക ലാഭം കാണാൻ കഴിയുമെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പറയുന്നത്. പുതിയ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധനയിലൂടെ കമ്പനികൾ പ്രതിദിനം 1.25-1.5 കോടി രൂപയുടെ പ്രതിദിന വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
സൊമാറ്റോയും സ്വിഗ്ഗിയും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാൻ തുടങ്ങിത്. ഒരു ഓർഡർ ചാർജിന് 2 രൂപ എന്ന നിരക്കിലാണ് പ്ലാറ്റ് ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. പിന്നീട് നാല് ആയി ഇങ്ങനെ വര്‍ധിച്ച് ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ തുടങ്ങിയ വലിയ നഗരങ്ങളില്‍ ഒരു ഓർഡറിന് 5 രൂപ വരെ ആയി ഉയർന്നിരുന്നു. ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്.
വില വര്‍ധനവിലൂടെ സൊമാറ്റോ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 232 രൂപയിലെത്തി. സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് എന്നിവയ്‌ക്കും പ്ലാറ്റ്‌ഫോം ഫീസുകളുണ്ട്. അവയെ 'ഹാൻഡ്‌ലിംഗ് ചാർജുകൾ' എന്നാണ് വിളിക്കുന്നത്. ബ്ലിങ്കിറ്റിന് ഒരു ഓർഡറിന് 4 രൂപയും ഇൻസ്റ്റാമാർട്ടിന് ഒരു ഓർഡറിന് 5 രൂപയും ഈടാക്കുന്നുണ്ട്.