മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ  ഓഹരി വിൽപന ഈ മാസം 28ന്. 25 ശതമാനം ഓഹരികളാണ് ലുലു  പൊതുവിപണിയിൽ വിൽക്കുന്നത്. 258 കോടി 22 ലക്ഷത്തി ഇരുപത്തിയാറായിരത്തി മുന്നൂറ്റി മുപ്പത്തിയെട്ട് ഓഹരികൾ  വിൽക്കും. 0.051 ദിർഹം ആണ് ഓഹരിയുടെ അടിസ്ഥാന വില കണക്കാക്കിയിട്ടുള്ളത്. കൃത്യമായ നിരക്ക് ഓഹരി വിൽപന തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രഖ്യാപിക്കും.  നവംബർ 5 വരെയാണ് ഓഹരി വിൽപന. നവംബർ 14-ന് അബുദാബി സ്റ്റോക്ക് മാർക്കറ്റിൽ കമ്പനി ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷ.

ചെറുകിട നിക്ഷേപകർക്കായി 10% ഓഹരികൾ നീക്കിവയ്ക്കും.  യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക്  89 % ഓഹരികളും (ക്യുഐബി) ബാക്കി ഒരു ശതമാനം ലുലു ജീവനക്കാർക്കുമാണ്. ചെറുകിട നിക്ഷേപകർക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികൾക്കായി അപേക്ഷിക്കാം. ജീവനക്കാർക്ക് മിനിമം 2,000 ഓഹരികൾ ഉറപ്പാക്കും. ഒക്ടോബർ 28ന് ഐപിഒ ആരംഭിക്കുംമുമ്പ് ഓഹരിവില പ്രഖ്യാപിക്കും. 

5,000 ദിർഹമായിരിക്കും ചെറുകിട നിക്ഷേപകർക്കുള്ള മിനിമം സബ്സ്ക്രിപ്ഷൻ തുക (ഏകദേശം 1.14 ലക്ഷം രൂപ). തുടർന്ന് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങളുടെ അധിക ഓഹരികൾക്ക് വേണ്ടിയും അപേക്ഷിക്കാം. ക്യുഐബികൾക്ക് മിനിമം സബ്സ്ക്രിപ്ഷൻ തുക 50 ലക്ഷം ദിർഹമാവും, അതായത് 11.44 കോടി രൂപ. ഐപിഒയിലൂടെ വിറ്റഴിക്കുന്നത് 258.2 കോടി ഓഹരികളാണ്. 

യുഎഇയിൽ പ്രവാസി ഇന്ത്യക്കാര്‍ നിരവധിയുള്ളത് ലുലു ഗ്രൂപ്പിന് നേട്ടമായേക്കും. ജിസിസിയിലും ഇന്തോനേഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലും 260ൽ കൂടുതല്‍ ഹൈപ്പർ മാർക്കറ്റുകള്‍ ലുലുവിനുണ്ട്. ഇതിന് പുറമേ 20ൽ അധികം ഷോപ്പിങ് മാളുകളുണ്ട്. 

ENGLISH SUMMARY:

UAE retailer LuLu Group to sell 25% shares in IPO