രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റ, ടാറ്റ ട്രസ്റ്റിന്‍റെ ചെയര്‍മാനായി തിര‍ഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ ടാറ്റയുടെ വിശാലമായ സാമ്രാജ്യത്തിന്‍റെ അധിപതിയും നോയലാണ്. എന്നാല്‍ ടാറ്റയുടെ സുപ്രധാന വിഭാഗമായ ടാറ്റ സണ്‍സിന്‍റെ തലവനാകാന്‍ നോയലിന് കഴിയുകയില്ലെന്നാണ് ടാറ്റയുടെ തന്നെ 'നിയമം' പറയുന്നത്. 

2022 ല്‍ രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഇക്കുറിയും  നോയലിന് ടാറ്റസണ്‍സിന്‍റെ ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെടുന്നത്. വ്യക്തി താല്‍പര്യങ്ങള്‍ ടാറ്റ ഗ്രൂപ്പിനെ നശിപ്പിക്കാതെ ഇരിക്കുന്നതിനായി  ടാറ്റ സണ്‍സിനും ടാറ്റ ട്രസ്റ്റിനും ഒരേ മേധാവി വരരുതെന്നായിരുന്നു രത്തന്‍റെ തീരുമാനം. ഈ തീരുമാനം അനുസരിച്ച് നോക്കിയാല്‍ നോയല്‍ ടാറ്റ നിലവില്‍ ട്രസ്റ്റ് ചെയര്‍മാനാണ്. അതുകൊണ്ടുതന്നെ ടാറ്റ സണ്‍സിന്‍റെ ചെയര്‍മാനാക്കാന്‍ സാധിക്കുകയില്ല. രത്തന്‍ ടാറ്റയാണ്  രണ്ട് വിഭാഗത്തിനും അധിപതിയായിരുന്ന ഒടുവിലത്തെ ടാറ്റ കുടുംബാംഗം. 

2013ല്‍  ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രത്തന്‍ ടാറ്റ രാജിവച്ചതോടെയാണ് നോയലിന്‍റെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ അന്ന് നോയലിന് പകരം സൈറസ് മിസ്ത്രിക്ക് നറുക്കുവീണു. 2019 ല്‍ നോയല്‍ ടാറ്റ സണ്‍സ് തലപ്പത്തേക്ക് എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെ രത്തന്‍ ടാറ്റ ട്രസ്റ്റിന്‍റെ ട്രസ്റ്റിയായി നിയമിക്കപ്പെട്ടു. 2022 ല്‍ ടാറ്റ സണ്‍സ് ചെയര്‍മാനാകുമെന്ന് കരുതിയിരിക്കുമ്പോള്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്‍റെ ട്രസ്റ്റിയായും നിയമിക്കപ്പെട്ടു. ഇപ്പോഴിതാ ടാറ്റ ട്രസ്റ്റ് ചെയര്‍മാനായത് കൊണ്ട് വീണ്ടും ടാറ്റ സണ്‍സിന്‍റെ ചെയര്‍മാന്‍ പദവി നോയലിന് നിഷേധിക്കപ്പെടുകയാണ്. 

ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സുപ്രധാന ഓഹരികളെല്ലാം ടാറ്റ സണ്‍സിന്‍റെ പക്കലാണ്. ടാറ്റ സണ്‍സിന്‍റെ 66 ശതമാനം  ഓഹരികളാണ് ടാറ്റ ട്രസ്റ്റിന്‍റെ പക്കലുള്ളത്. അതിനര്‍ഥം, ടാറ്റ ട്രസ്റ്റിന്‍റെ ചെയര്‍മാനാകും ടാറ്റ സണ്‍സിനെയും നിയന്ത്രിക്കുക എന്നു തന്നെയാണ്. എന്നിരുന്നാലും നേരിട്ട് ടാറ്റ സണ്‍സിനെ നിയന്ത്രിക്കാന്‍ നോയലിനാവില്ലെന്ന് സാരം. 

ENGLISH SUMMARY:

Noel Tata can never be the Chairman of Tata Sons, the key company in the group that controls more than a dozen other Tata companies. This is not the first time Noel Tata has faced obstacles in becoming the Chairman of Tata Sons. A similar situation arose about 13 years ago when he was unable to secure the top post.