കാസർകോട് സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. റിയാസ് മൗലവി കൊലപാതക കേസിലെ ഒന്നാം പ്രതി അജേഷ്, കുമ്പള സ്വദേശി സിദ്ധിഖ് എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
റിയാസ് മൗലവി കൊലപാതക കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് ഒന്നാം പ്രതി കേളുഗുഡെ സ്വദേശി അജേഷ് വിദ്വേഷ പ്രചാരണം നടത്തിയത്. കാസർകോട് ജില്ലയിലെ മുസ്ലിം പള്ളികളിൽ ബോംബ് വയ്ക്കുമെന്നും പള്ളികൾ തകർക്കുമെന്നും അജേഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. സ്വമേധയാ കേസെടുത്ത പൊലീസ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ അക്കൗണ്ടുകൾ അജേഷിന്റെതെന്ന് സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
റിയാസ് മൗലവി കൊലപാതക കേസിൽ കോടതി മൂന്ന് പ്രതികളെയും വെറുതെ വിട്ടതോടെ പ്രതികൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായാണ് കുമ്പള സ്വദേശി സിദ്ധിഖ് രംഗത്തെത്തിയത്. മൂന്ന് പേരുടെയും തലയെടുക്കണമെന്നും അതിന് മുസ്ലീം ചെറുപ്പക്കാർ മുൻകൈ എടുക്കണമെന്നും സിദ്ധിഖ് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഖരിച്ച ശേഷം ഇരുവരെയും ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.