• ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു തിരഞ്ഞെടുപ്പ് കോഴയെന്ന് കെ.സുരേന്ദ്രന്‍
  • 'എന്നെ തിരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്'
  • 'സിപിഎമ്മിന്‍റേയും കോണ്‍ഗ്രസിന്‍റേയും ലീഗിന്‍റേയും നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളികളായി'

 

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആശ്വാസം. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളെയും വെറുതെ വിട്ടു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന്  കാസർകോട് ജില്ലാ സെഷൻസ് കോടതി വിധിച്ചു.  കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതായിരുന്നെന്നും ഒടുവില്‍ സത്യം വിജയിച്ചെന്നും  സുരേന്ദ്രന്‍ പ്രതികരിച്ചു. 

 

മഞ്ചേശ്വരത്ത് മല്‍സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശനാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്. മഞ്ചേശ്വരത്ത് ബിഎസ് പി  സ്ഥാനാർഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച  കെ.സുന്ദരയെ സ്വാധീനിച്ച്   കെ സുരേന്ദ്രന്‍ പത്രിക പിന്‍വലിപ്പിച്ചെന്നായിരുന്നു കേസ്. ഇതിനായി  സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി. പിന്നീട്  രണ്ടരലക്ഷം രൂപയും മൊബൈല്‍ഫോണും കോഴയായി നല്‍കി. സുരേന്ദ്രന്‍റെ പ്രേരണയ്ക്ക് വഴങ്ങി സുന്ദര പത്രിക പിന്‍വലിച്ചെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. സുരേന്ദ്രനു പുറമേ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റേ, ലോകേഷ് നോഡ എന്നിവരും കേസില്‍ പ്രതികളായിരുന്നു.  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കേസില്‍ പിന്നീട  സുന്ദര കേസിൽ കക്ഷി  ചേര്‍ന്നു.

 

വന്‍ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം, കോൺഗ്രസ്, ലീഗ് നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികളാണ്. തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢാലോചന നടത്തിയത്. ഇതെല്ലാം കോടതിക്ക് ബോധ്യമായതായും കെ.സുരേന്ദ്രൻ പറഞ്ഞു.

ENGLISH SUMMARY:

K Surendran acquitted in manjeshwaram election case