രാജ്യത്ത് കഴിഞ്ഞ 18 മാസത്തിനുള്ളിൽ സൈബര്‍കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും രാജ്യതലസ്ഥാനത്ത് മാത്രം പ്രതിദിനം കുറഞ്ഞത് 700 പേരെങ്കിലും സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നതായും സൈബർ ക്രൈം സെൽ.സൈബർ ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ൽ പ്രതിമാസം ശരാശരി 55,000 മുതൽ 60,000 വരെ കോളുകൾ അല്ലെങ്കിൽ പ്രതിദിനം 1,700 കോളുകൾ ലഭിക്കുന്നു, അതിൽ 700 മുതൽ 800 വരെ പുതിയ പരാതികളാണെന്നും സൈബര്‍ സെല്‍ ഡിസിപി വെളിപ്പെടുത്തി.
ഡൽഹിയിൽ മാത്രമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് പ്രശ്നം രാജ്യവ്യാപകമായി കൂടുതൽ രൂക്ഷമാകുമെന്നാണ്.കൂടുതലും സാമ്പത്തിക തട്ടിപ്പുകളാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വരുന്നത്. ആളുകളുടെ അജ്ഞത, അത്യാഗ്രഹം, ഭയം എന്നിങ്ങനെ പ്രധാനമായും മൂന്ന്കാര്യങ്ങളിലാണ് സൈബര്‍ കുറ്റവാളികള്‍ മുതലെടുപ്പ് നടത്തുന്നത്. വഞ്ചന, മോഷണം തുടങ്ങിയ പരമ്പരാഗത കുറ്റകൃത്യങ്ങളെല്ലാം അടുത്തകാലത്തായി സൈബറിടത്തേക്ക് കടന്നതായും പൊലീസ് വെളിപ്പെടുത്തുന്നു.
ലൈംഗികാതിക്രമം, ഡിജിറ്റൽ അറസ്റ്റ്, മാട്രിമോണിയൽ വെബ്‌സൈറ്റ് തട്ടിപ്പുകൾ, ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കൽ എന്നിങ്ങനെയുള്ള തട്ടിപ്പുകളു സൈബറിടത്ത് നടക്കുന്നുണ്ട്.ഈ വർഷം ജനുവരി മുതൽ ഇതുവരെ 500 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഡൽഹി പോലീസ് അന്വേഷിച്ചത്, അതേസമയം IFSO യൂണിറ്റ് 200 കോടി രൂപയുടെ തട്ടിപ്പുകളാണ് അന്വേഷിക്കുന്നത്. മോഷ്ടിച്ച തുക 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള കേസുകളാണ് യൂണിറ്റ് പ്രത്യേകമായി അന്വേഷിക്കുക. IFSO യൂണിറ്റിന് പുറമെ ഓരോ പോലീസ് ജില്ലയിലും ഒരു സൈബർ യൂണിറ്റ് വീതമുണ്ട്.
മറ്റ് കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്ന ആത്മവിശ്വാസവും ഇരകളുടെ അജ്ഞതയും കുറ്റവാളിക്ക് മറഞ്ഞിരുന്ന് കൃത്യം തുടരാന്‍ സാധ്യത വര്‍ധിപ്പിക്കുന്നു. സൈബര്‍ കുറ്റൃത്യങ്ങള്‍ തടയാന്‍ ആഭ്യന്തര മന്ത്രാലയം, ആർബിഐയുമായി സഹകരിച്ച് 1930 ഹെൽപ്പ് ലൈൻ രൂപീകരിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന് 24 മണക്കൂറിനുള്ളില്‍ കൃത്യമായ വിവരം അറിയിക്കുകയാണെങ്കില്‍ പണം നഷ്ടപ്പെടാതെ തടയാനാകും. ഇതൊന്നുമല്ലെങ്കില്‍ ഇരയാക്കപ്പെട്ടെന്ന് ഉറപ്പായാല്‍ ഉടന്‍ അടുത്തുള്ള പൊലീസ്സ്റ്റേഷനുമായി ബന്ധപ്പെടാന്‍ സാധിച്ചാല്‍ മറഞ്ഞിരുന്ന് വലവിരിക്കുന്നവരെ നിയമത്തിന്‍റെ കുരുക്കിലാക്കാന്‍ പ്രയാസമുണ്ടാകില്ല.