palakkad-onlinecheating

ഒറ്റപ്പാലത്തു പൈലറ്റിനെ കബളിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയ കേസിൽ നിർണായക വഴിത്തിരിവ്. പണം ആദ്യം പോയ ബാങ്ക് അക്കൗണ്ടിന്റെ ഉടമ മലയാളിയാണെന്നു തിരിച്ചറിഞ്ഞ പൊലീസ് യുവാവിന്റെ മൊഴിയെടുത്ത ശേഷം നോട്ടിസ് നൽകി വിട്ടയച്ചു.

 

അമ്പലപ്പാറ സ്വദേശിയുടെ 2.12 ലക്ഷം രൂപ ആദ്യം മാറ്റിയത് കരുനാഗപ്പള്ളി സ്വദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പണം അയയ്ക്കുന്നതിനും പിന്നീട് പിൻവലിക്കുന്നതിനും യുവാവിന്റെ അക്കൗണ്ട് ഉപയോഗിച്ചെങ്കിലും തട്ടിപ്പിൽ ഇയാൾക്കു പങ്കില്ലെന്നു പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മൊഴിയെടുപ്പു പൂർത്തിയാക്കി നോട്ടിസ് നൽകി വിട്ടയച്ചത്. യുവാവിന്റെ സുഹൃത്തായ മറ്റൊരു കരുനാഗപ്പള്ളി സ്വദേശിയാണ് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചതും പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചതെന്നുമാണു കണ്ടെത്തൽ. 

പിന്നീട് ഇയാൾ പണം ചെക്ക് വഴി പിൻവലിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. തന്റെ ബാങ്ക് അക്കൗണ്ടിൽ ചില സാങ്കേതിക തടസങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാട്. പണം പിൻവലിച്ച ശേഷം ഇയാൾ വിദേശത്തേക്കു കടന്നതായാണു കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരി 13 മുതൽ ജൂൺ 13 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ വിവിധ ഘട്ടങ്ങളിലായാണു തുക കൈമാറിയത്. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം. പരാതിക്കാരന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായാണു പണം തട്ടിയെടുക്കപ്പെട്ടത്.