കൊല്ലം ചിതറയില്‍ യുവാവ് തൂങ്ങിമരിച്ചത് മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്നാണെന്ന് പരാതി. മുതയിൽ സ്വദേശി അരുൺ കഴിഞ്ഞ ഞായര്‍ വൈകിട്ടാണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് അരുണിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി.
ചിതറ പഞ്ചായത്തിലെ മുതയിൽ വാർഡിലെ പെരുമാല മൂലയം വീട്ടിൽ അരുണിനെയാണ് ഞായര്‍ വൈകിട്ട് അഞ്ചിന് വീടിനു സമീപമുളള ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അരുണിനെ മരണത്തിലേക്ക് തളളിവിട്ടത് സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനമാണെന്നും അരുണിന്റെ ഫോൺ പരിശോധിച്ചാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
ടൈൽസ് ജോലിക്കാരനായിരുന്ന അരുണ്‍ വായ്പ കൃത്യമായി അടച്ചു കൊണ്ടിരുന്നതാണ്. രണ്ടുമാസം മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായപ്പോള്‍ ഒരുമാസത്തെ തിരിച്ചടവ് മുടങ്ങി. അരുണിന്റെ ഭാര്യയുടെ അനുജത്തിയുടെ പേരിലാണ് വായ്പ എടുത്തിരുന്നത്.
കടയ്ക്കൽ, ചിതറ ,കുമ്മിൾ പ്രദേശങ്ങളിെല പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നിരവധി കുടുംബങ്ങളെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. കഴിഞ്ഞദിവസം പ്രദേശത്ത് എത്തിയ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.