transformer-theft

ചേരാനല്ലൂർ: കെഎസ്ഇബി ഓഫിസിനു മുൻപിൽ നിന്ന് മുന്നൂറു കിലോഗ്രാമിലേറെ ഭാരമുള്ള ട്രാൻസ്ഫോമർ കഷ്ടപ്പെട്ടു ‘അടിച്ചു മാറ്റി’ പെട്ടി ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച മോഷ്ടാക്കൾ  നാട്ടുകാർക്കു മുൻപിൽ കുടുങ്ങി. വിഷുവായതിനാൽ കണി കാണാനായി വെളുപ്പിന് എഴുന്നേറ്റിരുന്നതിനാലാണു നാട്ടുകാർക്ക് ഇവരെ പിടികൂടാനായത്. കൊൽക്കത്ത സൗത്ത് 24 പർഗനാസ് സ്വദേശി മുഹമ്മദ് റൂബൽ മൊല്ലയാണു(24) നാട്ടുകാരുടെ സഹായത്തോടെ ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഒപ്പമുള്ള രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്ന സംശയമുണ്ട്.

 

പുലർച്ചെ 3.30തോടെയാണു ചേരാനല്ലൂർ കെഎസ്ഇബി ഓഫിസിനു മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇടയക്കുന്നം പാലത്തിനു സമീപമുള്ള കെഎസ്ഇബി ഓഫിസിനു മുന്നിൽ ഏതാനും ദിവസങ്ങളായി വച്ചിരുന്ന ട്രാൻസ്ഫോമറാണു മോഷ്ടിച്ചു കടത്തിയത്.പെട്ടി ഓട്ടോയിൽ ട്രാൻസ്ഫോമർ കയറ്റി കടന്നു പോകുന്നതിനിടെയാണു നാട്ടുകാർ ഇവരെ ചോദ്യം ചെയ്തത്. 

 

ഇതോടെ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചു പോയതോടെ നാട്ടുകാർ പിന്തുടർന്നു ഇടയക്കുന്നം ഭാഗത്തു വച്ചു തടഞ്ഞു നിർത്തുകയായിരുന്നു. ഇൗ സമയം കെഎസ്ഇബിയിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസീയർ ജോൺസൻ, സാജു മാത്യു എന്നിവരും വിവരം അറിഞ്ഞു സ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.