TAGS

കാസർകോട് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ വിധി ഈ മാസം 29ന്. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറയുക 

 

കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവി 2017 മാർച്ച്‌ 20നാണ് കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികൾ. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ആയിരുന്ന ഡോ.എ ശ്രീനിവാസിൻ്റെ മേൽനോട്ടത്തിൽ അന്ന് കോസ്റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ലാണ് വിചാരണ ആരംഭിച്ചത്.

 

കഴിഞ്ഞ 7 വർഷമായി പ്രതികൾ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് അന്തിമവാദം പൂർത്തിയായത്. 97 സാക്ഷികളെ വിസ്തരിച്ചു. ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിനായി.