ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം എടവണ്ണപ്പാറയിലെ 17 കാരിയുടെ ദുരൂഹ മരണത്തിൽ അൽപംകൂടി ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുടുംബം. കരാട്ടെ പരിശീലകൻ പീഡനത്തിന് ഇരയാക്കിയതിനെ തുടർന്നുണ്ടായ ആത്മഹത്യയാണന്ന് സ്ഥാപിക്കാനുള്ള അന്വേഷണ സംഘത്തിൻറെ നീക്കം അംഗീകരിക്കാനാവില്ലെന്നും പെൺകുട്ടിയുടെ സഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു.
കൊലപാതകമാണന്ന് സംശയിക്കാവുന്ന ഒട്ടേറെ തെളിവുകൾ ബാക്കിയാണന്നാണ് കുടുംബം പറയുന്നത്. മരണം നടന്ന ചാലിയാറിലെ കടവിൽ ഈ സമയത്ത് ബൈക്കിൽ വന്ന് മടങ്ങിയവർ ആരെന്ന് ഇതുവരേയും കണ്ടെത്താനായില്ല. മരിക്കുന്നതിന് 3 മാസം മുൻപ് കാറിലെത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയയാളേയും കണ്ടത്തിയില്ല. മരണം നടക്കുന്നതിന് തൊട്ടു മുൻപ് പെൺകുട്ടിയുടെ വീടിൻ്റെ ചിത്രം കാറിലെത്തിയവർ ഫോണിൽ പകർത്തിയിരുന്നു. ഇതാരന്നും വ്യക്തമായിട്ടില്ല.
കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത്. മരണത്തിനു പിന്നാലെ പീഡനത്തിന് ഇരയാക്കിയ കരാട്ടെ പരിശീലകൻ അറസ്റ്റിലായിരുന്നു. ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കായി കൊണ്ടുവന്ന നീന്തൽ വിദഗ്ധനും പുഴയിൽ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ആത്മഹത്യ ചെയ്യാനുള്ള ആഴമില്ലെന്ന് പറഞ്ഞുവെന്നാണ് കുടുംബം പറയുന്നത്.