കോഴിക്കോട് പുതിയങ്ങാടിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും രണ്ടുകോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി പി എസ് ജുമിയെയാണ് ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്. മലപ്പുറം പോത്തുകല്‍ സ്വദേശി ഷൈന്‍ ഷാജി പെരുവണ്ണാമുഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മൂന്നാം പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയ പൊലീസ് ബെംഗളൂരിവില്‍ നിന്നുമാണ് ജുമിയെ പിടികൂടിയത്. ബെംഗളൂരിവില്‍ നിന്നും കോഴിക്കോട്ടേക്ക് ലഹരികടത്തിയത് ജുമിയാണെന്ന് പൊലീസ് പറയുന്നു. മേയ് 29 ന് ആണ് പുതിയങ്ങാടിയിലെ വാടക വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് 779 ഗ്രാം എംഡിഎംഎയും 80 എല്‍എസ്ഡി സ്റ്റാമ്പുകളും പിടികൂടിയത്. ഒന്നാം പ്രതി ഷൈനെ ബെംഗളൂരിവില്‍ നിന്നും രണ്ടാം പ്രതി ആല്‍ബിന്‍ സെബാസ്റ്റ്യനെ ഇടുക്കി കുമളിയില്‍ നിന്നുമാണ് പിടികൂടിയത്.
കേരളത്തിലെ കോളജ് വിദ്യാർഥികളെ ലക്ഷ്യം വച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ജില്ലയിലെ മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാന കണ്ണിയാണ് ഒന്നാം പ്രതിയും 23 കാരനുമായ ഷൈന്‍. ഇയാള്‍ മുന്‍പും എംഡിഎംഎ കേസില്‍ പിടിയിലായിട്ടുണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയതിനുശേഷവും ലഹരിമരുന്ന് വില്‍പ്പന തുടരുകയായിരുന്നു.