Murder-1200x672

പ്രതീകാത്മക ചിത്രം

TOPICS COVERED

ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പതിനാറുകാരനായ വിദ്യാര്‍ഥി പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പത്താം ക്ലാസില്‍ പഠിക്കുന്ന പ്രതി. ഫ്ലാറ്റില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ വിദ്യാര്‍ഥിയെ പെണ്‍കുട്ടി കണ്ടു. മോഷണശ്രമം ചെറുത്തതോടെയാണ് പെണ്‍കുട്ടിയെ അതിദാരുണമായി കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ ഫ്ലാറ്റില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കവേ താന്‍ കയ്യോടെ പിടിക്കപെട്ടുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന് കരുതിയിരുന്നില്ല, പക്ഷേ മോഷണ വിവരം പുറത്തറിയുമെന്ന്  ഭയന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ഇരുപതിനായിരം രൂപ തനിക്ക് കടമുണ്ടായിരുന്നുവെന്നും അത് തിരിച്ചടയ്ക്കാനായിരുന്നു മോഷണമെന്നും വിദ്യാര്‍ഥി പറഞ്ഞു. 

ജൂണ്‍ ഒന്നിന് ഗുരുഗ്രാമിലാണ് സംഭവം. അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും താമസിച്ചിരുന്നത്. ഇരു വീട്ടുകാരും തമ്മില്‍ നല്ല ബന്ധത്തിലുമായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ജോലിക്കു പോയതിനു പിന്നാലെ അമ്മയും സഹോദരനും പ്രതിയുടെ ഫ്ലാറ്റിലേക്ക് വന്നു. ഈ സമയം ട്യൂഷനു പോകുകയാണെന്ന് പറഞ്ഞാന്‍ വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ ഫ്ലാറ്റിലെത്തിയത്. കോളിങ് ബെല്‍ അടിച്ചപ്പോള്‍ പെണ്‍കുട്ടി വന്ന് വാതില്‍ തുറന്നു. കുടിക്കാന്‍ വെള്ളം വേണമെന്ന് പറഞ്ഞ് പ്രതി സോഫയില്‍ ഇരുന്നു. പെണ്‍കുട്ടിയെ ഹോം വര്‍ക്ക് ചെയ്യാനും പ്രതി സഹായിച്ചു. 

പെണ്‍കുട്ടി ശുചിമുറിയില്‍ പോയ തക്കത്തിന് ഡ്രോയില്‍ നിന്ന് ലോക്കറിന്‍റെ താക്കോല്‍ എടുത്ത പ്രതി സ്വര്‍ണം കൈക്കലാക്കി. ഇത് കണ്ടുകൊണ്ടു വന്ന പെണ്‍കുട്ടി സ്വര്‍ണം തിരികെ വാങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ സ്വര്‍ണം ബാല്‍ക്കണിയില്‍ നിന്ന് പ്രതി താഴേക്ക് വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയെ മര്‍ദിച്ച് അവശയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം പൂജാമുറിയിലുണ്ടായിരുന്ന കര്‍പ്പൂരമുപയോഗിച്ച് മൃതദേഹം തീകൊളുത്തി. 

കുറച്ചുസമയം കഴിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മ എത്തി കോളിങ് ബെല്‍ അടിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. പിന്നീടാണ് ഫ്ലാറ്റില്‍ നിന്ന് പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അയല്‍വാസികള്‍ ഓടിക്കൂടി. ഇവരാണ് ആദ്യം ബാല്‍ക്കണി വഴി ഫ്ലാറ്റില്‍ കയറിയത്. പെണ്‍കുട്ടിയുടെ മൃതദേഹം അപ്പോഴേക്കും പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരു മൂലയിലായി പ്രതിയെയും കണ്ടെത്തി.

രണ്ട് കള്ളന്മാര്‍ ഫ്ലാറ്റിലെത്തി, തന്നെ അതിക്രൂരമായി മര്‍ദിച്ചു എന്നാണ് പ്രതി ആദ്യം കള്ളം പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പത്താം ക്ലാസുകാരന്‍ കുറ്റം സമ്മതിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ENGLISH SUMMARY: