baby-kill

മരുമകളോടുള്ള പകയില്‍ പിഞ്ചുകുഞ്ഞിനെ വകവരുത്തി മുത്തശ്ശി. പതിനഞ്ച് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയെയാണ് ഇത് തന്‍റെ മകന്‍റെ കുഞ്ഞല്ലെന്ന് പറഞ്ഞ് മുത്തശ്ശി കൊന്നത്. മരുമകള്‍ക്ക് അവിഹിതബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ തന്‍റെ മകന്‍റെ തലയില്‍ കെട്ടിവച്ചുവെന്നാണ് അറുപതികാരിയായ വിരുതാംബാള്‍ ആരോപിക്കുന്നത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് സംഭവം.

വിരുതാംബാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. 15 മാസം പ്രായമുള്ള കൃതിക എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകന്‍ രാജ വിദേശത്താണ്. മരുമകള്‍ സന്ധ്യയും രണ്ടു മക്കളും ഇവര്‍ക്കൊപ്പമായിരുന്നു താമസം. രാജ വിദേശത്തേക്ക് പോകുമ്പോള്‍ ഇരുപത്തിയൊന്നുകാരിയായ സന്ധ്യ രണ്ടാമത് ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇത് അവിഹിതബന്ധത്തിലുള്ള ഗര്‍ഭമാണെന്നാണ് വിരുതാംബാള്‍ പറയുന്നത്.

ഇക്കാര്യം പറഞ്ഞ് സ്ഥിരമായി വിരുതാമ്പാള്‍ പ്രശ്നമുണ്ടാക്കിയിരുന്നതായി സന്ധ്യ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മക്കളെ വീട്ടില്‍ വിട്ട് സൊസൈറ്റിയില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയതാണ് സന്ധ്യ. തിരിച്ചെത്തുമ്പോള്‍ കാണുന്നത് മകള്‍ കൃതിക ബോധമറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.

സന്ധ്യയുടെ പരാതിയിന്മേല്‍ വിരുതാംബാളിനെ പൊലീസ് ചോദ്യം ചെയ്തു. ആദ്യം വിസമ്മതിച്ചുവെങ്കിലും മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വിരുതാംബാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സഹോദരന്‍റെ മേല്‍ മണല്‍വാരിയെറിഞ്ഞ് കളിക്കുകയായിരുന്നു കൃതിക. ഇത് കണ്ടുകൊണ്ടു വന്നപ്പോള്‍ തനിക്ക് വല്ലാതെ ദേഷ്യം തോന്നിയെന്നും കുഞ്ഞിനെ മണല് കഴിപ്പിച്ചുവെന്നുമാണ് വിരുതാംബാള്‍ പൊലീസിനോട് പറഞ്ഞത്. 

കുഞ്ഞിന്‍റെ വായില്‍ മണല് വാരി കുത്തിനിറച്ചതാണ് മരണകാരണമെന്നാണ് വിവരം. വിരുതാംബാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായും തുടര്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A 60-year-old woman in Tamil Nadu killed her 15-month-old granddaughter allegedly over the suspicion that the child was born from an illicit affair by her daughter-in-law. The accused, Viruthambal, has been arrested by the police and has confessed to the crime.