kannur-murder

കണ്ണൂരില്‍ കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. കാക്കയങ്ങാട് വിളക്കോട് യുവാവിന്‍റെ വെട്ടേറ്റ് ഭാര്യ സല്‍മയും ഭാര്യാമാതാവ് പി.കെ അലീമയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സല്‍മയുടെ മകനും പരുക്കേറ്റു. പ്രതിയായ ഭര്‍ത്താവ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

വെള്ളിയാഴ്ച ദിവസമായതിനാല്‍ ഉച്ചക്ക് വീട്ടില്‍ സ്ത്രീകളും കുട്ടികളും മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഈ സമയത്താണ് ഷാഹുല്‍ ഭാര്യ സല്‍മയുടെ വീട്ടിലെത്തുന്നത്. കുടുംബവഴക്ക് കയ്യാങ്കളിയും പിന്നാലെ ആയുധമെടുത്തുള്ള ആക്രമണവുമായി.. നിലവളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരും നാട്ടുകാരും കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സല്‍മയെയും അലീമയെയുമാണ്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.  പൊലീസെത്തിയെങ്കിലും അമ്മയും മകളും മരിച്ചിരുന്നു. 

ആക്രമണത്തിനിടെ പ്രതി ഷാഹുലിനും പരുക്കേറ്റു. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം ഭയന്ന് സല്‍മയുടെ മക്കളായ ഫഹദ്, നബീസ, നസ്റിന്‍ എന്നിവരും സഹോദരി സക്കീനയും മുറിയില്‍ കയറി കതകടച്ചിരുന്നു. ഇതിനിടെ ആക്രമണം ചെറുക്കാന്‍ ശ്രമിച്ച പന്ത്രണ്ടുകാരന്‍ ഫഹദിന് പരുക്കേറ്റു. കുട്ടിയെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ ഉള്‍പ്പെടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 

പ്രതി ലഹരിയിലായിരുന്നുവെന്നാണ് സംശയിക്കുന്നത്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതും മര്‍ദിക്കുന്നതും ചൂണ്ടിക്കാട്ടി സല്‍മ നേരത്തെ പരാതിപ്പെട്ടിരുന്നുവെന്ന് മുഴക്കുന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ മുമ്പ് കേസുകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു

ENGLISH SUMMARY:

young man killed his wife and mother-in-law