TOPICS COVERED

പൂനെയിൽ പകൽ വെളിച്ചത്തിൽ 5 ലക്ഷത്തിൻറെ ആഭരണം കവർന്നു. ബാങ്കിൽ നിന്ന് സ്വർണവുമായി വരികയായിരുന്ന ദമ്പതികൾ വടാപാവ് കഴിക്കാൻ സ്കൂട്ടർ നിർത്തിയപ്പോഴായിരുന്നു മോഷണം. ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 69 കാരനായ  ദഷ്‌ട്രത് ബാബുലാൽ ധാംനെയും ഭാര്യ ജയശ്രീയുമാണ് മോഷണത്തിന് ഇരയായത്. 

വായ്പയ്ക്ക് ഈടായി നൽകിയ സ്വർണം ബാങ്കിൽ നിന്ന് തിരികെയെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് മോഷണം നടക്കുന്നത്. പൂനെ സോലാപൂരിൽ വടപ്പാവ് കഴിക്കാനായി സ്കൂട്ടർ നിർത്തി. ബാബുലാൽ വടപ്പാവ് വാങ്ങാനായി കടയിലേക്ക് നടക്കുകയും ഭാര്യ സ്കൂട്ടറിന് അരികിൽ കാത്തിരിക്കുകയുമായിരുന്നു. ഈ സമയത്താണ് സ്കൂട്ടറിലെത്തിയ സംഘം മോഷണം നടത്തിയത്. 

മോഷണത്തിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബാബുലാൽ കടയിലേക്ക് പോയ സമയം ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണത്തിന് പിന്നിൽ. ബൈക്കിലെത്തിയാൾ ജയശ്രീയെ കബളിപ്പിക്കുയും കൂട്ടാളി സ്കൂട്ടറിന് മുന്നിൽ വെച്ച ബാ​ഗുമായി കടന്ന് കളയുകയുമായിരുന്നു. സാധനം നിലത്ത് വീണെന്നും പറഞ്ഞ് കബളിപ്പിക്കുകയും സ്കൂട്ടറിന് പിറക് വശം പരിശോധിക്കുന്നതിനിടെ ബാ​ഗ് കൈക്കലമാക്കുകയുമായിരുന്നു.

ബാഗിൽ 5 ലക്ഷത്തിൻറെ ആഭരണത്തിനൊപ്പം ബാങ്ക് രേഖകളും മൊബൈൽ ഫോണും ഉണ്ടായിരുന്നു.