പൊൻകുന്നത്ത് എക്സൈസും പൊലീസും ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തിയത് ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ. മൂന്ന് പെട്ടിക്കടകളിൽ നിന്നായി ഏഴ് ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ അടക്കമാണ് പിടിച്ചെടുത്തത്.
പഞ്ചായത്ത് പരിധിയിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന തകൃതിയായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം മുപ്പതാം തിയതി ചിറക്കടവ് പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് സംയുക്ത പരിശോധന നടത്തിയത്.
ടൗണിൽ തന്നെയുള്ള 3 പെട്ടിക്കടകളിൽ നിന്നായാണ് 7 ചാക്കോളം നിരോധിത പുകയില ഉല്പന്നങ്ങൾ കിട്ടിയത്.പഞ്ചായത്തിൻ്റെയോ മറ്റ് ബന്ധപ്പട്ട സർക്കാർ വകുപ്പുകളുടെയോ അനുമതിയില്ലാതെയായിരുന്നു പെട്ടിക്കടകൾ പ്രവർത്തിച്ച് വന്നിരുന്നത്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു കടകളുടെ പ്രവർത്തനം.അനധികൃതമായി പ്രവർത്തിച്ച 3 കടകളും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.കടകൾ നടത്തിയിരുന്നവർക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു