renukaswami-chargesheet

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച രേണുകസ്വാമി കൊലക്കേസില്‍ നടൻ ദർശൻ, നടി പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരെ  കുറ്റപത്രം സമർപ്പിച്ചു.  3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേർ ദൃക്സാക്ഷികളാണ്. ഇതിനുപുറമേ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി. 

എട്ട് ഫൊറൻസിക് റിപ്പോർട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.  അതിക്രൂരമായാണ് പ്രതികള്‍ യുവാവിനെ മർദിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ട്. യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദനത്തില്‍ ജനനേന്ദ്രിയം തകർത്തതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവം ഇങ്ങനെ

ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊന്ന് ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് ഇവർക്കെതിരായ കേസ്. ബെംഗളൂരു രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലുള്ള ഷെഡിലെത്തിച്ച് ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ദർശൻ തൊഗുദ്വീപ ഉൾപ്പെടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് ദർശനൊപ്പം ഉണ്ടായിരുന്നെന്നു പൊലീസ് സംശയിക്കുന്ന സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും, ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ്  രാഘവേന്ദ്രയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.  

ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു.

രേണുകസ്വാമിയെ 8ന് ചിത്രദുർഗയിൽ നിന്നു കാണാതായതിനു പിന്നാലെ തൊട്ടടുത്ത ദിവസം  ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.‌  തുടർന്ന് 3 പേർ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വസ്തു തർക്കമാണ് കൊലയ്ക്കു പിന്നിലെന്ന് ഇവർ നൽകിയ മൊഴി വിശ്വസനീയമായിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ദർശനു വേണ്ടിയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.  

2011ൽ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ദർശൻ അറസ്റ്റിലായിരുന്നു. യുവതിയെ പട്ടിയെ വിട്ടു കടിപ്പിച്ചെന്ന കേസും മൈസൂരുവിലെ ഫാമിൽ അനധികൃതമായി ദേശാടനപക്ഷികളെ കൂട്ടിലടച്ചെന്ന കേസും ഇയാൾക്കെതിരെയുണ്ട്.  ക്രാന്തിവീര സംഗോള്ളി രായണ്ണ, കലാശിപാളയ, നവഗ്രഹ, സാരഥി, റോബർട്ട് തുടങ്ങിയവയാണ് ദർശന്റെ ഹിറ്റ് സിനിമകൾ.

ENGLISH SUMMARY:

Renuka Swami murder case: Chargesheet filed against Darshan, other accused