kottarakara-police

TOPICS COVERED

കൊല്ലം കൊട്ടാരക്കരയില്‍  കസ്റ്റഡിയില്‍ യുവാവിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. ആരോപണവിധേയരായ എസ്െഎ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. പള്ളിക്കൽ ഗിരീഷ് ഭവനത്തിൽ ഹരീഷ്കുമാറി‍നെ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം തുടരുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പള്ളിക്കൽ ഗിരീഷ് ഭവനത്തിൽ ഹരീഷ്കുമാറി‍നെ പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂറോളം കാറിൽ വച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മർദിച്ചെന്ന പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. കൊട്ടാരക്കര സ്റ്റേഷനിലെ എസ്െഎ പി.കെ. പ്രദീപിനെ റൂറല്‍ ക്രൈംബ്രാഞ്ചിലേക്കും,  സിപിഒമാരായ ഹരി, നഹാസ് എന്നിവരെ കുന്നിക്കോട് സ്റ്റേഷനിലേക്കും സുനിലിനെ കുണ്ടറ സ്റ്റേഷനിലേക്കും മാറ്റിയിരുന്നു. കൂടാതെ ഡ്രൈവര്‍ ശ്രീരാജിനെ ട്രാഫിക് കണ്‍‌ട്രോള്‍ റൂമിലേക്കും മാറ്റി. പള്ളിക്കൽ മണ്ണറ റോഡില്‍ വച്ച് കാറിന് വശം നൽകുന്നതിനെ ചൊല്ലി പൊലീസുകാരനായ അഖിലും ഹരീഷുമായി തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെ ഹരീഷിനെ എസ്ഐ പ്രദീപിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നാണ് പരാതി. കൊടുക്കാനുള്ളത് കൊടുത്തു, 90 ദിവസത്തിനപ്പുറം ജീവിക്കില്ല, എന്നായിരുന്നു സ്റ്റേഷനിൽ എത്തിയപ്പോൾ ഹരീഷിന്റെ ഭാര്യ ഗോപികയോട് ചില പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.

             

റൂറൽ എസ്പി കെ.എം.സാബു മാത്യുവിന്റെ നിർദേശ പ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി കെ.ബൈജുകുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി.