angamaly-crime

TOPICS COVERED

അങ്കമാലിയില്‍ കാപ്പകേസ് പ്രതി ആഷിഖ് മനോഹരനെ ബാറില്‍ വച്ച് കുത്തി കൊലപ്പെടുത്തിയ ആറ് പേര്‍ അറസ്റ്റില്‍. പ്രതികളില്‍ ചിലരെ കൊല്ലപ്പെട്ട ആഷിഖ് മര്‍ദിച്ചതിലെ തര്‍ക്കമാണ് കൊലക്ക് പിന്നില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആഷിഖ് മനോഹരനും പ്രതികളും തമ്മില്‍ നേരത്തെ തന്നെ വൈരാഗ്യമുണ്ടായിരുന്നു. കൊല്ലപ്പെട്ട ആഷിഖിനെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തും പ്രതികളില്‍ ഒരാളുമായ ആഷിഖ് പൗലോസ് ബാറിലേക്ക് എത്തിച്ചു. പ്രതികളില്‍ ചിലരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ആഷിഖിനെതിരെ കേസുണ്ട്. ഈ മര്‍ദനത്തിന്‍റെ വൈരാഗ്യമാണ് വാക്കു തര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും എത്തിയത്. 

ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തില്‍ സോഡാകുപ്പി കൊണ്ട് ആഷിഖിന്‍റെ തലയില്‍ അടിക്കുകയും കുപ്പി പൊട്ടിച്ച് കുത്തുകയുമായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ അങ്കമാലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. അങ്കമാലി കിടഗൂര്‍ സ്വദേശികളായ ബിജേഷ്, വിഷ്ണു, സന്ദീപ് പവിഴപ്പൊങ്ങ് സ്വദേശികളായ ഷിജോജോസ്, തമ്പുരാട്ടി സരേഷ് എന്ന സുരേഷ്, മറ്റൂര്‍ സ്വദേശി ആഷിഖ് പൗലോസ് എന്നിവരാണ് അറസ്റ്റിലായത്.