മലപ്പുറം വണ്ടൂരിൽ ധനകാര്യ സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി പിടിയിൽ. സൗത്ത് മഴുവന്നൂർ സ്വദേശി സൻജു അബ്രഹാമിനെയാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് പിടികൂടിയത്. പരാതികൾ ഉയർന്നതോടെ വിദേശത്തേക്ക് കടന്നിരുന്ന ഇയാളുടെ പേരിൽ വണ്ടൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള ധനകാര്യ സ്ഥാപനം കേന്ദ്രീകരിച്ചാണ് പ്രതി , തട്ടിപ്പ് നടത്തിയത്. ദിവസം 100 രൂപ അടവാക്കിയുള്ള ചിട്ടിയിൽ വണ്ടൂരിലെയും പരിസര പ്രദേശങ്ങളിലെയും നൂറു കണക്കിന് ആളുകളാണ് സ്വര്‍ണവും പണവും നിക്ഷേപിച്ചിരുന്നത്. നാട്ടുകാരില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കി മാസങ്ങൾക്കുശേഷം ഇയാൾ സ്ഥലംവിട്ടു.
എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് വണ്ടൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പരാതിക്കാരിയിൽ നിന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇതോടെ നാട്ടുകാരും പരാതിയുമായി രംഗത്തെത്തി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.