കൊച്ചി മുംബൈ വിസ്താര വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ. ദേഹ പരിശോധനയ്ക്കിടെയാണ് മനുഷ്യ ബോംബ് ആണെന്നും പരിശോധിക്കരുതെന്നും ഭീഷണി മുഴക്കിയത്. സിഐഎസ്എഫ് പരിശോധനയിൽ ബോംബ് കണ്ടെത്താത്തതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനെ നെടുമ്പാശേരി പൊലീസിന് കൈമാറി.
3.50 ന് പുറപ്പെടേണ്ട കൊച്ചി മുംബൈ വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് മനുഷ്യ ബോംബ് ഭീഷണി മുഴക്കിയത്. മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായാനാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി വിമാനങ്ങളിൽ ബോംബ് ഭീഷണി തുടരുന്നതിനാൽ വിമാന താവളങ്ങളിൽ സുരക്ഷ പരിശോധന കർശനമാക്കിയിട്ടുണ്ട്. രണ്ട് തവണ ദേഹ പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
രണ്ടാം ഘട്ട ദേഹപരിശോധനയ്ക്കിടെയാണ് താൻ മനുഷ്യ ബോംബ് ആണെന്നും പരിശോധിക്കരുതെന്നും ഭീഷണി മുഴക്കിയത്. പിന്നാലെ CISF ഉദ്യോഗസ്‌ഥർ ഇയാളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വിശദമായ പരിശോധന നടത്തി. സിഐഎസ്എഫ് പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. 3.50 ന് പുറപ്പെടേണ്ട വിമാനം അര മണിക്കൂർ വൈകിയാണ് നെടുമ്പാശേരിയിൽ നിന്ന് യാത്ര തിരിച്ചത്. ഭീഷണി മുഴക്കിയ വിജയിയെ യാത്ര ചെയ്യാൻ അനുവദിച്ചില്ല. സിഐഎസ്എഫിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിശദമായ അന്വഷണത്തിനായി ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.