കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ പൊലീസ് പിടിയിലായി. ഒളിവിലുളള കേസിലെ രണ്ടാംപ്രതിക്കായി അന്വേഷണം തുടരുകയാണ്. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ് ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
വെളിച്ചിക്കാല സ്വദേശികളായ വാറുവിള വീട്ടിൽ സദ്ദാം, സബീല മൻസിലിൽ അൻസാരി, നൂർജി നിവാസിൽ നൂറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി ഷെഫീക്ക് ഒളിവിലാണ്. ഇന്നലെ രാത്രി പത്തിനാണ് നവാസിനെ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തുന്നത്. വെളിച്ചിക്കാല ജംക്‌ഷനില്‍ വച്ചായിരുന്നു കൊലപാതകം. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും ടിബി ജംക്ഷനിൽ നിന്ന് വെളിച്ചിക്കാലായിലേക്ക് ഇരുചക്രവാഹനത്തിൽ വരുമ്പോൾ അക്രമി സംഘം വാഹനം തടയുകയും അസഭ്യം പറയുകയും ചെയ്തു. ഇതറിഞ്ഞ നവാസ് വെളിച്ചിക്കാലായിലേക്ക് എത്തിയപ്പോഴാണ് തർക്കവും കൊലപാതകവും.
ഒന്നാം പ്രതി സദ്ദാം കത്തി കൊണ്ട് ആദ്യം നവാസിന്റെ വയറ്റിൽ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞു മാറുന്നതിനിടെയാണ് കഴുത്തില്‍ കുത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം പത്തിലധികം പേരാണ് കൊലപാതക സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്.