ആലപ്പുഴ ചാരുംമൂട് പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാക്കൾ ചട്ടുകം കൊണ്ട് തലയ്ക്കടിച്ചു. ആക്രമണം നടത്തിയ ചാരുംമൂട് സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഹോട്ടലുടമ മുഹമ്മദ് ഉവൈസ് ചികിത്സയിൽ തുടരുകയാണ്.
താമരക്കുളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ യുവാക്കൾ 20 പൊറോട്ടയും ബീഫും ഗ്രേവിയും വാങ്ങി മടങ്ങി. ആറരയോടെ തിരികെയെത്തി പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ഹോട്ടലുടമ മുഹമ്മദ് ഉവൈസ്, സഹോദരൻ മുഹമ്മദ് നൗഷാദ് എന്നിവർ ചേർന്ന് യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ചട്ടുകത്തിന് അടിയേറ്റ ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. പിടിച്ചുമാറ്റാൻ വന്ന സഹോദരനെയും സംഘം ക്രൂരമായി മർദിച്ചു. ഉവൈസിന്റെ ഭാര്യാമാതാവ് റെജിലയ്ക്കും പരുക്കുണ്ട്. കടയുടെ മുൻവശത്തെ കൗണ്ടറിന്റെ ചില്ലുൾപ്പെടെ അടിച്ചുപൊട്ടിച്ച ശേഷം സ്ഥലംവിട്ട പ്രതികൾ ഇന്നുച്ചയോടെയാണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. മുഹമ്മദ് ഉവൈസ് അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.