കണ്ണൂര്‍ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് സ്വദേശികളായ മുത്തു, അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വാടക കോട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പന്ത്രണ്ട് മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്‍റെ പിതാവിനെയും മാതാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.