ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി യുവതിയെ മയക്കി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നദൃശ്യങ്ങള്‍ യുവതിയുടെ പ്രായപൂര്‍ത്തിയാവാത്ത മകന് അയച്ചുനല്‍കിയ കേസില്‍ ഇയാള്‍ക്കെതിരേ പയ്യന്നൂർ പോലീസ് പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തു.
പടന്നയിലെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ വച്ചാണ് ഈയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസം വീട്ടിൽ യുവതിയുടെ കൂടെ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ജ്യൂസില്‍ മദ്യം കലർത്തി നൽകി നഗ്ന ഫോട്ടോ എടുത്തത്. ഫോട്ടോ ഭർത്താവിനും മകൾക്കും നൽകുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ യുവതി ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കരിപ്പൂർ വിമാനതാവളത്തിൽ എമിറേറ്റ്സ് വിഭാഗം തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.