യു. പ്രതിഭ എം.എൽ.എയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ അന്വേഷണ സംഘത്തെ മാറ്റി. കുട്ടനാട് റേഞ്ച് എക്സൈസ് സംഘം അന്വേഷിച്ചിരുന്ന കേസ് നർകോട്ടിക്സ് സ്പെഷൽ സ്ക്വാഡിനാണ് കൈമാറിയത്. കേസ് കൈകാര്യം ചെയ്തതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് ചെറിയ ചില പിഴവുകൾ ഉണ്ടായെന്ന് ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
ഡിസംബർ 28നാണ് യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപതുപേരെ കുട്ടനാട് എക്സൈസ് സംഘം തകഴിയിൽ നിന്ന് പിടികൂടിയത്. പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും മൂന്നു ഗ്രാം കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തെങ്കിലും എല്ലാവരെയും ഉടൻ ജാമ്യത്തിൽ വിടുകയും ചെയ്തു.
എന്നാൽ മകനെതിരെ കേസില്ലെന്നും മാധ്യമങ്ങൾ കള്ളം പറയുകയാണെന്നും ആരോപിച്ച് പ്രതിഭ എംഎൽഎ സമൂഹമാധ്യമങ്ങളിൽ ലൈവുമായി എത്തിയതോടെ വിവാദം ശക്തമായി. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എംഎൽഎ പരാതിയും നൽകി. തുടർന്ന് ആലപ്പുഴ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറെ അന്വേഷണത്തിന് സർക്കാർ നിയോഗിച്ചു. എംഎൽഎയുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.
കേസെടുത്തപ്പോൾ രണ്ടു പിഴവുകൾ ഉണ്ടായെന്നാണ് കണ്ടെത്തൽ. കുട്ടികൾ കഞ്ചാവ് വലിച്ചത് കണ്ടതായ ദ്യക്സാക്ഷികളില്ല. വൈദ്യ പരിശോധന നടത്തിയതുമില്ല. കേസെടുത്തിട്ടില്ലെന്ന് എംഎൽഎയോട് പറഞ്ഞെങ്കിലും എഫ്ഐആറിൽ ഒൻപതാമതായി യു പ്രതിഭയുടെ മകന്റെ പേരുണ്ടായിരുന്നു.
കേസ് റജിസ്റ്റർ ചെയ്ത കുട്ടനാട് റേഞ്ചിലെ ഉദ്യോഗസ്ഥർക്കെതിരെ തൽക്കാലം നടപടി ഉണ്ടാകില്ലെങ്കിലും അന്വേഷണം എക്സൈസ് നർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന് കൈമാറി. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഇനി മൂന്നു മാസമേ ഉള്ളു. കുറ്റം തെളിയിക്കാനായാൽ പരമാവധി അയ്യായിരം രൂപയുടെ പിഴ ശിക്ഷയാണ്