തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിനുശേഷം ദൃശ്യം 4 നടത്തി എന്ന് പറയുന്ന ഒന്നാം പ്രതി ജോമോന്‍റെ ഫോണ്‍ ശബ്ദരേഖ പുറത്ത്. കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ചു. ദൃശ്യം സിനിമയിലെ പോലെ കൊലപാതകം നടത്തിയെന്നായിരുന്നു പറഞ്ഞത്. ജോമോന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ പൊലീസിന് കിട്ടിയത്. ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും.
ജോമോൻ വിളിച്ച ആളുകളുടെ മൊഴിയെടുക്കനുള്ള ഒരുക്കത്തിലാണ് പൊലീസ്. ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ മുട്ടം കോടതി പരിഗണിക്കും. കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന ജോമോന്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന .
ബിസിനസ് പങ്കാളികളായ ബിജുവും ജോമോനും പാർട്നർഷിപ് വേർപിരിഞ്ഞ ശേഷം നടന്ന തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി മാലിന്യക്കുഴിയിൽ മൃതദേഹം താഴ്ത്തുകയായിരുന്നു. ബിജുവിന്റെ ഭാര്യ മഞ്ജു നൽകിയ പരാതി അന്വേഷിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്.