pantheerankavu-case-2

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ പരാതിക്കാരിയുടെ മൊഴിമാറ്റം ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്ന് പൊലീസ്. പരാതിക്കാരി കോടതിയിൽ നൽകിയ രഹസ്യമൊഴി കണക്കിലെടുത്താൽ മതി.  അന്വേഷണവുമായി മുന്നോട്ടു പോകാനും തീരുമാനം.  കേസിൽ ഒന്നാംപ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ചുദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും. അന്വേഷണത്തിനിടെ മുഖ്യപ്രതിയായ രാഹുൽ പി. ഗോപാൽ ജർമ്മനിയിലേക്ക് കടന്നു കളയുകയായിരുന്നു. കുറ്റപത്രം കോടതി പരിഗണിക്കുമ്പോൾ പരാതിക്കാരിയുടെ മൊഴിമാറ്റം പ്രതികൾക്ക് ശ്രദ്ധയിൽപെടുത്താം. അതേസമയം കേസിൽ പ്രതികളെ സഹായിച്ചതിന് സസ്പെൻഷനിലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യംചെയ്തിന് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.

 

അതിനിടെ പരാതിക്കാരി എവിടെയെന്ന് അറിയില്ലെന്ന് പിതാവ് മനോരമ ന്യൂസിനോട്. രാത്രി വിളിച്ച് സുരക്ഷിതയെന്ന് പറഞ്ഞു. എവിടെയാണെന്ന് പറഞ്ഞില്ല. പ്രതികളുടെ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നു. മൂന്നാം തിയതി മുതല്‍ 21 വരെ ലീവ് എടുത്താണ് പോയതെന്നും പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.