മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ, അഫാന്‍റെ പിതാവിന്‍റെ മൊഴി പുറത്ത്. കുടുംബത്തിന് 65 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉള്ളതായി തനിക്കറിയില്ലെന്നും, ബാങ്ക് ലോണ്‍ ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യതയേ ഉള്ളൂവെന്നും അബ്ദുൾ റഹിം പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുടുംബത്തിന് 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു അഫാന്‍റെ മൊഴി.
'ഞാന്‍ വീടുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അഫാന്‍ വിദേശത്തേക്ക് പണം അയച്ചുതന്നിട്ടില്ല. അഫാനുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. നടന്നതെന്തെന്ന് പൊലീസ് കണ്ടെത്തട്ടെ. ഭാര്യ ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ല. ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നു. അഫാൻ പണയം വെച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60000 രൂപയും അയച്ചു നൽകിയിരുന്നു'. – അബ്ദുള്‍ റഹിം വിദീകരിക്കുന്നു.
ഇഖാമ പുതുക്കാൻ സാധിക്കാതെ വർഷങ്ങളായി വിദേശത്ത് അകപ്പെട്ടുപോയ അബ്ദുൾ റഹിമിന് ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാൻ അബ്ദുൾ റഹിമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.
അഫാനെ കൊലപ്പെടുത്തിയ ശേഷം പെപ്സിയിൽ കലർത്തി എലിവിഷം കഴിച്ചെന്നാണ് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ മൊഴി. അഫാൻ ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ട്. എലിവിഷം കഴിച്ച ഒരാൾക്ക് ദിവസങ്ങൾ ശേഷവും ലക്ഷങ്ങളൊന്നുമില്ലാതെ ഇങ്ങനെ ജീവിക്കാൻ പറ്റുമോ? എല്ലാവരുടേയും ചോദ്യമുന അഫാൻ വിഷം കഴിച്ചിരുന്നോ എന്ന സംശയത്തിലേയ്ക്കാണ്. കഴിച്ചെന്നോ കഴിച്ചില്ലെന്നോ ഡോക്ടർമാർ സ്ഥിരീകരിക്കുന്നുമില്ല.