'68 വയസുകാരിയായ എന്റെ അമ്മയെ മകന്‍ അടിക്കാന്‍ കയറി, എല്ലാ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്തു, അവന്‍ വീടിനുള്ളില്‍ തീയിടുക വരെ ചെയ്തു' – എലത്തൂരിൽ ലഹരിക്ക് അടിമപ്പെട്ട, പിടികിട്ടാപ്പുള്ളിയായ മകനെപ്പറ്റി സ്വന്തം അമ്മ പറയുന്ന വാക്കുകളാണിത്. ഒടുവില്‍ വേറെ വഴിയില്ലാതെ, സ്വന്തം മകനെ അമ്മ തന്നെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കേണ്ടി വരുന്ന ദുരവസ്ഥ ഭയാനകമാണ്.
'മകന്‍റെ മര്‍ദനം താങ്ങാനാകുന്നില്ല എനിക്ക്. ലഹരിയുടെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്ന അമ്മയാണ് ഞാന്‍. ലോകത്ത് ഒരു അമ്മയ്ക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകാതിരിക്കട്ടെ. എന്‍റെ ആയുസും സമ്പാദ്യവും നശിപ്പിച്ചത് അവനു വേണ്ടിയാണ്. എത്രയോ അമ്മമാര്‍ ഇതുപോലെ അനുഭവിക്കുന്നു'. – അമ്മ തുറന്നു പറയുന്നു.
ജീവനൊടുക്കുമെന്ന് പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി നിര്‍ത്തിയ പ്രതിയെ മനോരമ ന്യൂസ് സംഘത്തിന്റെ കൂടി സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. തന്നെ പിടികൂടും മുമ്പ്, മാധ്യമങ്ങളോട് പ്രതികരിക്കണമെന്ന് പ്രതി വാശി പിടിച്ചതോടെയാണ് പൊലീസ് മനോരമ ന്യൂസ് സംഘത്തെ വിളിച്ചു വരുത്തിയത്.
മുമ്പ് 3 തവണ ആത്മഹത്യാ ശ്രമം നടത്തിയ പ്രതി, കഴുത്തിൽ ബ്ലേഡ് വച്ചു ആത്മഹത്യാ ഭീഷണി മുഴക്കുമ്പോഴാണ് വാര്‍ത്താസംഘം സംഭവസ്ഥലത്തെത്തുന്നത്. എം ഡി എം എ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞ പ്രതി കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും ആരോപിച്ചു. അറസ്റ്റിന് വഴങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.