തുറവൂരില്‍ സ്വാഭാവിക മരണമാണെന്ന് പൊലീസും നാട്ടുകാരും കരുതിയ വയോധികന്‍റെ മരണം മന പൂർവമല്ലാത്ത നരഹത്യ. സംഭവത്തില്‍ വയോധികന്‍റെ മകൻ തന്നെയാണ് പൊലീസിന്‍റെ പിടിയിലായത്. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കരാത്തറ വീട്ടിൽ തങ്കമണി എന്ന് അറിയപ്പെടുന്ന വേലായുധന്റെ (75) മരണമാണ് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി, പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍, മകൻ രതീഷിനെ (43) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്‌തു.
ശനിയാഴ്ച രാത്രി വേലായുധൻ വീട്ടിൽ അനക്കമില്ലാതെ കിടക്കുന്നതാണ് ഭാര്യയും മകനും കാണുന്നത്. ഉടന്‍ തന്നെ അവര്‍ തുറവൂർ താലൂക്ക് ആശുപത്രിയില്‍ ഇദ്ദേഹത്തെ എത്തിച്ചു. അവിടെ നിന്ന് തങ്കമണിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.
ആശുപത്രി അധികൃതരോടും പൊലീസിനോടും കുടുംബം പറഞ്ഞിരുന്നത് ഹൃദയാഘാതം മൂലമുള്ള മരണമാവാം ഇതെന്നാണ്. അങ്ങനെ പൊലീസെത്തി സ്വാഭാവിക മരണമെന്ന് കരുതി ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെ തലയ്ക്ക് പിന്നിലെ ക്ഷതം കണ്ടതാണ് സംശയം ജനിപ്പിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ ഇന്നലെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. തലക്കേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.
തുടർന്ന് സംശയം തോന്നിയ രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാൾ കുറ്റം സമ്മതിച്ചു. 3 ദിവസം മുമ്പ് മദ്യപിച്ച് വീട്ടിൽ ബഹളം വച്ച വേലായുധൻ മകൻ രതീഷുമായി തർക്കമുണ്ടായി. ഇതിനിടെ വേലായുധൻ നിലവിളക്കിനു രതീഷിനെ അടിച്ചു. രതീഷിന് തലയ്ക്ക് മുറിവേറ്റു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ രതീഷ് വേലായുധനെ തള്ളി ഭിത്തിയിലേക്ക് വീഴ്ത്തിയപ്പോഴാണ് തലയുടെ പിൻഭാഗത്ത് മുറിവ് പറ്റിയതും പിന്നീട് മരിച്ചതും. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് വേലായുധന്റെ മരണാനന്തര ചടങ്ങിൽ രതീഷ് പങ്കെടുത്തത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.