2018ലെ അഭിനയ മികവിലൂടെ രാജ്യാന്തര പുരസ്കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് നടന്‍ ‌ടൊവിനോ തോമസ്. വിദേശ പുരസ്കാരം ഇന്ത്യയിലേക്ക് എത്തിച്ച ടൊവിനോയ്ക്ക് ആംശസകള്‍ ഒഴുകവെ രമേഷ് പിഷാരടിയുടെ കമന്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

 

നല്ല ആണത്തമുള്ള ശില്‍പം എന്നാണ് അവാര്‍ഡും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ടൊവിനോ ചിത്രത്തിന് രമേഷ് പിഷാരടി നല്‍കിയ കമന്റ്. സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരത്തിലെ പ്രതിമ വിവാദവുമായി ബന്ധപ്പെട്ട് വന്ന പിഷാരടിയുടെ കമന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. രസകരമായ പ്രതികരണമാണ് പിഷാരടിയുടെ കമന്റിനടിയില്‍ വരുന്നത്. 

 

തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനായും ടൊവിനോ മാറി.‘ ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് ലോകം പിന്നീട് കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇതെപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും എന്നാണ് ടൊവിനെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.