ടര്‍ബോ സിനിമയുടെ കഥക്ക് യഥാര്‍ഥത്തില്‍ നടന്ന സംഭവവുമായി സാമ്യമുണ്ടെന്ന് തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരാള്‍ക്ക് സംഭവിച്ച അബദ്ധമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഇക്കാര്യം തന്നെ ഓര്‍മിപ്പിച്ചതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ പറഞ്ഞു.
'നമ്മുടെ ഒരു സുഹൃത്തിന് പറ്റിയ ഒരു അബദ്ധമുണ്ട്. പറയാന്‍ പറ്റില്ല. കാരണം അത് പടത്തിന്‍റെ ക്രക്ക്സ് ആണ്. ഞാന്‍ അത് മറന്നുപോയിട്ടുണ്ടായിരുന്നു. പക്ഷേ കഥ പറഞ്ഞപ്പോള്‍ ഇത് ലവന് പറ്റിയതല്ലേ എന്ന് മമ്മൂക്ക ചോദിച്ചു. മമ്മൂക്ക അത് വീണ്ടും ഓര്‍മിപ്പിച്ചു. വേഫെററുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരാള്‍ക്കാണ് അത് സംഭവിച്ചത്. ആരാണെന്നൊന്നും ഞാന്‍ പറയുന്നില്ല. റിലീസിന് ശേഷം പറയാം,' മിഥുന്‍ പറഞ്ഞു.
മെയ് 23നാണ് ടര്‍ബോ റിലീസ് ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്ബി ഷെട്ടി, സുനില്‍ എന്നിവരുടെ സാന്നിധ്യവും സിനിമക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ മുതലായവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.